

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിലെ പ്രധാന നദിയായ മറെയിൽ (River Murray) അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നതോടെ സൗത്ത് ഓസ്‌ട്രേലിയൻ മേഖലയിൽ പരിസ്ഥിതിക്കും ജലവിനോദങ്ങൾക്കും പുത്തനുണർവ്. 2022-23 ലെ പ്രളയത്തിന് ശേഷം ഇതാദ്യമായാണ് നദിയിലേക്ക് ഇത്രയധികം നീരൊഴുക്ക് എത്തുന്നത്. നിലവിൽ പ്രതിദിനം ശരാശരി 22.5 ജിഗാലിറ്റർ വെള്ളമാണ് സൗത്ത് ഓസ്‌ട്രേലിയയിലേക്ക് ഒഴുകിയെത്തുന്നതെന്ന് സൗത്ത് ഓസ്‌ട്രേലിയൻ പരിസ്ഥിതി-ജലവിഭവ വകുപ്പ് വ്യക്തമാക്കി. മുൻ വർഷങ്ങളിൽ ഇതേ കാലയളവിൽ ലഭിച്ചിരുന്നതിനേക്കാൾ നാലിരട്ടിയിലധികം ഒഴുക്കാണിത്.
വർദ്ധിച്ച നീരൊഴുക്ക് നദീതീരത്തെ ജീവജാലങ്ങൾക്കും തണ്ണീർത്തടങ്ങൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്. നദിയിലെ ജലനിരപ്പ് 15 മുതൽ 20 സെന്റീമീറ്റർ വരെ ഉയർന്നത് കയാക്കിംഗ്, ബോട്ടിംഗ്, ഫിഷിംഗ് തുടങ്ങിയ ഇക്കോ-ടൂറിസം പ്രവർത്തനങ്ങൾക്കും സ്കൂൾ ക്യാമ്പുകൾക്കും സഹായകരമായതായി പ്രാദേശിക ടൂർ ഓപ്പറേറ്റർമാർ പറയുന്നു. വരും ആഴ്ചകളിൽ ഒഴുക്ക് അല്പം കുറഞ്ഞാലും, വിക്ടോറിയൻ പോഷകനദികളിലെ ശക്തമായ മഴ കാരണം സെപ്റ്റംബർ ആദ്യത്തോടെ സ്പ്രിംഗ് സീസണിൽ നദിയിലേക്ക് വീണ്ടും ഉയർന്ന തോതിൽ വെള്ളമെത്തുമെന്ന് വകുപ്പ് വാട്ടർ ഡെലിവറി മാനേജർ ഡാമിയൻ റൗളി വ്യക്തമാക്കി