

അഡ്‌ലെയ്ഡ്: ഓൺലൈൻ വഴി മദ്യം വീടുകളിൽ എത്തിച്ചുനൽകുന്നതിന് (Home Delivery of Alcohol) കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സൗത്ത് ഓസ്‌ട്രേലിയൻ സർക്കാർ. ഓർഡർ നൽകി രണ്ട് മണിക്കൂറിന് ശേഷം മാത്രമേ മദ്യം വിതരണം ചെയ്യാവൂ എന്ന 'സുരക്ഷാ ഇടവേള' നിർബന്ധമാക്കുന്നതുൾപ്പെടെയുള്ള പുതിയ ബിൽ ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. ഗാർഹിക, കുടുംബ, ലൈംഗിക പീഡനങ്ങളെക്കുറിച്ച് പഠിച്ച റോയൽ കമ്മീഷന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി തയ്യാറാക്കിയ 'ബിൽഡിംഗ് സേഫർ ഫ്യൂച്ചേഴ്സ്' (Building Safer Futures) എന്ന അഞ്ചുവർഷ പദ്ധതിയുടെ ഭാഗമായാണ് പ്രീമിയർ പീറ്റർ മാലിനൗസ്കാസ് (Peter Malinauskas) പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്.
പുതിയ നിയമപ്രകാരം ഒരേ ദിവസം തന്നെയുള്ള മദ്യ വിതരണം രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയായി നിജപ്പെടുത്തും. അമിത മദ്യപാനം ഗാർഹിക പീഡനങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുന്നുവെന്ന് റോയൽ കമ്മീഷൻ കണ്ടെത്തിയിരുന്നു. അതേസമയം, മദ്യവിൽപ്പന നിയന്ത്രിക്കുന്ന നടപടിയെ ഗാർഹിക പീഡന വിരുദ്ധ സംഘടനകൾ സ്വാഗതം ചെയ്തപ്പോൾ, സാധാരണക്കാരായ ഉപഭോക്താക്കളെ വലയ്ക്കുന്ന തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടി റീട്ടെയിൽ ഡ്രിങ്ക്‌സ് ഓസ്‌ട്രേലിയ അടക്കമുള്ള മദ്യവ്യാപാരികളുടെ സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചു.