

ടൗൺസ്‌വിൽ: വടക്കൻ ക്വീൻസ്‌ലാന്റിലെ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ വൻതോതിൽ കുന്നുകൂടുന്നത് കർഷകർക്ക് കനത്ത തലവേദനയാകുന്നു. വിത്തുകൾ പാകുന്ന പ്ലാസ്റ്റിക് ഷീറ്റുകളുംഡ്രിപ്പ് ഇറിഗേഷൻ പൈപ്പുകളും കൃഷിക്ക് ശേഷം നീക്കം ചെയ്ത് സംസ്കരിക്കാൻ വഴിയില്ലാതെ വലയുകയാണ് ഓസ്‌ട്രേലിയയിലെ കർഷകർ. മേഖലയിലെ റീസൈക്ലിംഗ് സൗകര്യങ്ങളുടെ കുറവും ഉയർന്ന ഗതാഗതച്ചെലവുമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃഷിയിടങ്ങളിൽ തന്നെ കുന്നുകൂടാൻ കാരണം.
ഓസ്‌ട്രേലിയയിൽ പ്രതിവർഷം ഒരു ലക്ഷം ടണ്ണിലധികം കാർഷിക പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ഇതിന്റെ 7 ശതമാനം മാത്രമാണ് നിലവിൽ റീസൈക്കിൾ ചെയ്യുന്നത്. ക്വീൻസ്‌ലാന്റ് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച 100 കോടി ഡോളറിന്റെ 'ലെസ് ലാൻഡ്‌ഫിൽ, മോർ റീസൈക്ലിംഗ് 2035' പദ്ധതിയിൽ കാർഷിക പ്ലാസ്റ്റിക് സംസ്കരണത്തിന് പ്രത്യേക ഊന്നൽ നൽകിയിട്ടില്ലെന്ന് കർഷകർ ആരോപിക്കുന്നു. വിദേശ പങ്കാളിത്തത്തോടെ ടൗൺസ്‌വില്ലിൽ പ്ലാസ്റ്റിക് റീസൈക്ലിംഗ് പ്ലാന്റ് സ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാത്തതും ഗവൺമെന്റ് ഫണ്ടിംഗിന്റെ അഭാവവും പദ്ധതികളെ പ്രതികൂലമായി ബാധിക്കുകയാണ്.