ഇ-ബൈക്ക് വേഗത നിയന്ത്രണത്തിൽ ഇളവ്; ക്വീൻസ്‌ലൻഡിൽ പുതിയ ശുപാർശകളുമായി സമിതി

10 കി.മീ വേഗത നിയന്ത്രണം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി നൂറുകണക്കിന് സൈക്കിൾ യാത്രക്കാർ ബ്രിസ്‌ബേൻ സ്റ്റോറി ബ്രിഡ്ജിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു
ഇ-ബൈക്ക് വേഗത നിയന്ത്രണത്തിൽ ഇളവ്
ഇ-ബൈക്ക് വേഗത നിയന്ത്രണത്തിൽ ഇളവ്
Published on

ബ്രിസ്‌ബേൻ: ക്വീൻസ്‌ലൻഡിലെ ഫുട്പാത്തുകളിലൂടെ സഞ്ചരിക്കുന്ന ഇ-ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും ഏർപ്പെടുത്താൻ ഉദ്ദേശിച്ചിരുന്ന 10 കി.മീ/മണിക്കൂർ എന്ന വേഗത നിയന്ത്രണം എല്ലാവിടങ്ങളിലും നടപ്പിലാക്കരുതെന്ന് പാർലമെന്ററി സമിതി ശുപാർശ ചെയ്തു. ജനത്തിരക്കേറിയ 'ഹൈ പെഡസ്ട്രിയൻ' സോണുകളിൽ മാത്രം ഈ നിയന്ത്രണം മതിയെന്നും സൈക്കിളുകൾക്കും മറ്റുമായി നീക്കിവെച്ചിട്ടുള്ള 'ഷെയേർഡ് പാത്തുകളിൽ' ഇത് ബാധകമാക്കരുതെന്നും സമിതി നിർദ്ദേശിച്ചു.

പ്രധാന ശുപാർശകൾ:

ലൈസൻസ് നിർബന്ധം: ഇ-മൊബിലിറ്റി ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് കുറഞ്ഞത് ലേണേഴ്‌സ് ലൈസൻസെങ്കിലും ഉണ്ടായിരിക്കണം എന്ന നിർദ്ദേശത്തിന് സമിതി അംഗീകാരം നൽകി. 16 വയസ്സിൽ താഴെയുള്ളവർ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിരോധനവും തുടരും.

ഭിന്നശേഷിക്കാർക്ക് ഇളവ്: വൈകല്യം മൂലമോ പ്രായം മൂലമോ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ കഴിയാത്തവർക്ക്, സുരക്ഷിതമായി വാഹനം ഓടിക്കാൻ കഴിയുമെങ്കിൽ ലൈസൻസ് ഇല്ലാതെ തന്നെ ഇ-ബൈക്കുകൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് സമിതി ആവശ്യപ്പെട്ടു.

വേഗതയുടെ പരിധി: കാൽനടയാത്രക്കാർക്ക് 10 മീറ്റർ ചുറ്റളവിൽ ഇ-ബൈക്ക് യാത്രക്കാർ എത്തുമ്പോൾ വേഗത 10 കി.മീ ആയി കുറയ്ക്കുന്ന കാര്യം പരിഗണിക്കാൻ ഗതാഗത വകുപ്പിനോട് നിർദ്ദേശിച്ചു. ഷെയേർഡ് പാത്തുകളിൽ ഇത് 15 കി.മീ ആയിരിക്കണം.

പഴയ വാഹനങ്ങൾക്ക് നിയമസാധുത: നിർമ്മാണ സമയത്ത് നിലവിലുണ്ടായിരുന്ന നിയമങ്ങൾ പാലിച്ചിട്ടുള്ള ഇ-ബൈക്കുകൾ നിയമവിരുദ്ധമാക്കരുത്. പുതിയ നിയമം വന്നാൽ നിലവിലുള്ള 90% ഇ-ബൈക്കുകളും നിയമവിരുദ്ധമാകുമെന്ന ആശങ്ക പരിഗണിച്ചാണിത്.

10 കി.മീ വേഗത നിയന്ത്രണം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി നൂറുകണക്കിന് സൈക്കിൾ യാത്രക്കാർ ബ്രിസ്‌ബേൻ സ്റ്റോറി ബ്രിഡ്ജിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. 10 മിനിറ്റ് കൊണ്ട് എത്താവുന്ന ദൂരത്തേക്ക് ഈ വേഗതയിൽ പോകാൻ 40 മിനിറ്റ് എടുക്കുമെന്നാണ് യാത്രക്കാരുടെ പരാതി. പുതിയ ശുപാർശകൾ സ്വാഗതാർഹമാണെന്നും എന്നാൽ നിയമം കൂടുതൽ വ്യക്തതയുള്ളതാകണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. ജൂലൈ ഒന്നു മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് ഗതാഗത മന്ത്രി ബ്രെന്റ് മിക്കൽബർഗ് അറിയിച്ചിരിക്കുന്നത്.

Metro Australia
maustralia.com.au