

ബ്രിസ്ബെയ്ൻ: ഗാർഹിക പീഡന സംരക്ഷണ ഉത്തരവുകൾ ലംഘിക്കുന്ന പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമ നിർമ്മാണത്തിനൊരുങ്ങി ക്വീൻസ്‌ലൻഡ് സർക്കാർ. പാർലമെന്റിൽ അവതരിപ്പിക്കുന്ന പുതിയ ബിൽ പ്രകാരം പോലീസ് പ്രൊട്ടക്ഷൻ ഡയറക്ഷൻസ് (PPD), ഡൊമസ്റ്റിക് വയലൻസ് ഓർഡർ (DVO) എന്നിവ ആവർത്തിച്ച് ലംഘിക്കുന്നത് ഗുരുതരമായ പുതിയ കുറ്റകൃത്യമായി പരിഗണിക്കും. ഉത്തരവ് ലംഘിക്കുന്നവർക്കുള്ള പരമാവധി ശിക്ഷ നിലവിലെ മൂന്ന് വർഷത്തിൽ നിന്ന് അഞ്ച് വർഷമായി ഉയർത്തും.
പോലീസ് പ്രൊട്ടക്ഷൻ ഡയറക്ഷനുകളുടെ കാലാവധി ഒരു വർഷത്തിൽ നിന്ന് മൂന്ന് വർഷമായി നീട്ടാനും നിർദ്ദേശമുണ്ട്. അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി ഉയർന്ന അപകടസാധ്യതയുള്ള പ്രതികളെ നിരീക്ഷിക്കുന്നതിനുള്ള ഇലക്ട്രോണിക് ആങ്കിൾ മോണിറ്ററിംഗ് സംവിധാനം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. അതേസമയം, ഗാർഹിക പീഡനത്തിന്റെ നിർവചനം പങ്കാളികൾക്കിടയിലെ അതിക്രമങ്ങളിലേക്ക് മാത്രമായി ചുരുക്കണമെന്ന പോലീസ് യൂണിയന്റെ നിർദ്ദേശം പ്രീമിയർ ഡേവിഡ് ക്രിസാഫുള്ളി തള്ളി. ഇരകൾക്ക് വേഗത്തിൽ സംരക്ഷണം നൽകാൻ പോലീസിന് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ പരിഷ്കാരങ്ങളെന്ന് പോലീസ് മന്ത്രി ഡാൻ പർഡി വ്യക്തമാക്കി.