

ബ്രിസ്ബെയ്ൻ: ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലൻഡിന്റെ ക്രെഡിറ്റ് റേറ്റിംഗ് 17 വർഷത്തിന് ശേഷം ആദ്യമായി രാജ്യാന്തര ഏജൻസിയായ എസ് ആൻഡ് പി (S&P Global Ratings) 'AA+'ൽ നിന്ന് 'AA' ആയി താഴ്ത്തി. 2032 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ആറ് വർഷം മാത്രം ബാക്കിനിൽക്കെയാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതിക്ക് തിരിച്ചടിയായി റേറ്റിംഗ് ഇടിഞ്ഞത്. ഉയർന്ന വേതനച്ചെലവുകളും പ്രോപ്പർട്ടി വിപണിയിലെ ഇടിവുമാണ് തീരുമാനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 2009-ൽ 'AAA'യിൽ നിന്ന് നഷ്ടപ്പെട്ട റേറ്റിംഗ് അന്നുമുതൽ 'AA+'ൽ തുടരുകയായിരുന്നു. ഇതോടെ വിക്ടോറിയ, ടാസ്മേനിയ എന്നിവർക്കൊപ്പമാണ് ഇപ്പോൾ ക്വീൻസ്‌ലൻഡിന്റെ സ്ഥാനം; വെസ്റ്റേൺ ഓസ്‌ട്രേലിയ മാത്രമാണ് രാജ്യത്ത് നിലവിൽ 'AAA' റേറ്റിംഗുള്ള ഏക സംസ്ഥാനം.
റേറ്റിംഗ് ഇടിവ് സർക്കാരിന്റെ കടമെടുപ്പ് പലിശനിരക്ക് ഉയർത്തുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. 2029-30 ഓടെ സംസ്ഥാനത്തിന്റെ മൊത്തം കടം 216.47 ബില്യൺ ഡോളറായും പ്രതിവർഷ പലിശ ബാധ്യത 10.87 ബില്യൺ ഡോളറായും കുതിച്ചുയരും. സർക്കാരിന് കടമെടുക്കുന്ന പണത്തിന് ഉയർന്ന പലിശ നൽകേണ്ടിവരുമ്പോൾ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുസേവനങ്ങൾക്ക് വിനിയോഗിക്കാനുള്ള ഫണ്ട് വെട്ടിച്ചുരുക്കപ്പെടുകയോ അധികനികുതി ചുമത്തപ്പെടുകയോ ചെയ്യാം. ഇത് ദീർഘകാലാടിസ്ഥാനത്തിൽ സാധാരണ ജനങ്ങളുടെ ജീവിതച്ചെലവിനെ ബാധിക്കും. അതേസമയം, റേറ്റിംഗ് ഏജൻസികളുടെ നിർദ്ദേശപ്രകാരം നികുതി കൂട്ടുകയോ വികസന പദ്ധതികൾ വെട്ടിച്ചുരുക്കുകയോ ചെയ്യില്ലെന്ന് സംസ്ഥാന ട്രഷറർ ഡേവിഡ് ജാനെറ്റ്സ്കി വ്യക്തമാക്കി.