

വ്യാഴാഴ്ച രാവിലെ കനത്ത മൂടൽമഞ്ഞ് ബ്രിസ്ബേനിൽ വ്യോമഗതാഗതത്തെ ബാധിച്ചതോടെ ഏഴ് വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ മണിക്കൂറുകളോളം വൈകുകയും ചെയ്തു. മനിലയിൽ നിന്ന് ബ്രിസ്ബേനിലേക്ക് വന്ന വിമാനം നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള സിഡ്നിയിലേക്ക് വഴിതിരിച്ചുവിട്ടു. സിംഗപ്പൂർ, ലോസ് ഏഞ്ചൽസ്, ഡാർവിൻ, പെർത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ സമീപത്തെ ഗോൾഡ് കോസ്റ്റ് വിമാനത്താവളത്തിലേക്കാണ് തിരിച്ചുവിട്ടത്.
പുലർച്ചെ 2.30ഓടെയാണ് ബ്രിസ്ബേനിൽ മൂടൽമഞ്ഞ് ശക്തമായത്. കാഴ്ചപരിധി കുറഞ്ഞതോടെ ആഭ്യന്തര, രാജ്യാന്തര സർവീസുകളിലായി നിരവധി വിമാനങ്ങൾ വൈകി. അഞ്ച് വിമാനങ്ങൾ ഗോൾഡ് കോസ്റ്റ് വിമാനത്താവളത്തിലേക്കും രണ്ട് വിമാനങ്ങൾ സിഡ്നിയിലേക്കും തിരിച്ചുവിട്ടതായി ബ്രിസ്ബേൻ വിമാനത്താവള അധികൃതർ അറിയിച്ചു. പുറപ്പെടേണ്ട വിമാനങ്ങളൊന്നും റദ്ദാക്കിയിട്ടില്ലെന്നും വിമാനത്താവളത്തിലെ കാഴ്ചപരിധി മെച്ചപ്പെട്ടുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. തണുത്ത കാലാവസ്ഥയും അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവും കാരണം സാധാരണയേക്കാൾ കൂടുതൽ നേരം മൂടൽമഞ്ഞ് നിലനിന്നതായി കാലാവസ്ഥാ ബ്യൂറോ അറിയിച്ചു. ബ്രിസ്ബേൻ നഗരമേഖല, ബ്രിസ്ബേൻ വാലി, ഇപ്സ്വിച്ച് എന്നിവിടങ്ങളിലും മൂടൽമഞ്ഞ് ശക്തമായിരുന്നു.
മൂടൽമഞ്ഞ് കാരണം ബ്രിസ്ബേനിലെ പ്രശസ്തമായ സ്റ്റോറി ബ്രിഡ്ജിലും കാഴ്ചപരിധി ഗണ്യമായി കുറഞ്ഞു. M1, ഇപ്സ്വിച്ച് മോട്ടോർവേ ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലും മോശം കാഴ്ചപരിധി നേരിടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. രാവിലെ 10 മണിയോടെ മൂടൽമഞ്ഞിന്റെ ഏറ്റവും രൂക്ഷമായ സാഹചര്യം മാറുമെന്നാണ് കാലാവസ്ഥാ ബ്യൂറോയുടെ പ്രവചനം.