

ബ്രിസ്ബെയ്ൻ: ദേശീയ ഡ്രൈവിംഗ് ഫിറ്റ്നസ് മാനദണ്ഡങ്ങളിൽ ഓട്ടിസത്തെ ഉൾപ്പെടുത്തിയതിനെതിരെ ക്വീൻസ്‌ലൻഡ് സ്വദേശി മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. മൂന്ന് പതിറ്റാണ്ടിലേറെയായി അപകടങ്ങളൊന്നുമില്ലാതെ വാഹനം ഓടിക്കുന്ന ഓട്ടിസം ബാധിതനായ കേസി ആർച്ച്ബാൾഡ് ആണ് ക്വീൻസ്‌ലൻഡ് ഗതാഗത വകുപ്പിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. നിലവിലെ മാനദണ്ഡങ്ങൾ ഭിന്നശേഷിക്കാരോട് പക്ഷപാതവും വിവേചനവും കാണിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.
ഓസ്‌ട്രേലിയൻ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ കമ്മീഷൻ തയ്യാറാക്കിയ 'അസസിംഗ് ഫിറ്റ്നസ് ടു ഡ്രൈവ്' (AFTD) മാർഗ്ഗനിർദ്ദേശങ്ങളുടെ 2022 പതിപ്പിലാണ് ഓട്ടിസത്തെ ന്യൂറോളജിക്കൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഡ്രൈവിംഗ് കഴിവിനെ ഓട്ടിസം പ്രതികൂലമായി ബാധിക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സുരക്ഷിതമായി വാഹനം ഓടിക്കാൻ തടസ്സമാകുന്ന ലക്ഷണങ്ങൾ ഉള്ളവർ മാത്രമേ വിവരം അതോറിറ്റിയെ അറിയിക്കേണ്ടതുള്ളൂവെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷൻ വിശദീകരിച്ചിട്ടുണ്ടെങ്കിലും, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ 2028-ഓടെ സമഗ്രമായി പരിഷ്കരിക്കുമെന്നും അറിയിച്ചു.