
സിഡ്നി: സാമ്പത്തിക ഉന്നമനം, മെച്ചപ്പെട്ട ജീവിതം, തൊഴിൽ, ജീവിതസുരക്ഷ എന്നിങ്ങനെ വിദേശത്തേയ്ക്ക് കുടിയേറുന്നതിന് ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളാണ്. ഇപ്പോൾ ഇന്‍റർനെറ്റില് ചർച്ചയായിയിരിക്കുന്നതും ഇത്തരത്തിലൊരു കാരണമാണ്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഒരു എൻആർഐ ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും ജീവിതത്തെ താരതമ്യം ചെയ്ത എക്സ് പോസ്റ്റിനാണ് വിമർശനങ്ങൾ ആണ് വരുന്നത്.
എക്സ് പോസ്റ്റിൽ, അടിയന്തര പ്രതികരണ സമയത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വ്യത്യാസം ആണ് നവല്‌ദീപ് സിങ് എന്നയാൾ എടുത്തു പറയുന്നത്. മിനിറ്റുകൾക്കുള്ളിൽ പലചരക്ക് സാധനങ്ങൾ എത്തിക്കുന്നത് പോലെ, അതിവേഗത്തിലുള്ള ക്വിക്ക് കൊമേഴ്‌സ് സേവനങ്ങൾക്ക് ഇന്ത്യ പേരുകേട്ടതാണെങ്കിലും, ആംബുലൻസ് സേവനങ്ങളുടെ വേഗതയ്ക്കാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
“എനിക്ക് എന്റെ ഓസ്‌ട്രേലിയ പിആർ ലഭിച്ചപ്പോൾ, പലചരക്ക് സാധനങ്ങൾ 10 മിനിറ്റിനുള്ളിൽ എത്തുന്ന ഡൽഹി / മുംബൈ വിട്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് ഒരാൾ ചോദിച്ചു. കാരണം സൗത്ത് ഓസ്‌ട്രേലിയയിൽ, ജീവന് ഭീഷണി നേരിടുന്ന സന്ദർഭങ്ങളിലെ ആംബുലൻസ് കോളുകളിൽ 75 ശതമാനവും 8 മിനിറ്റിനുള്ളിൽ എത്തുന്നു. 69% 16 മിനിറ്റിനുള്ളിലും. വേഗതയേറിയ ബിരിയാണികൾക്ക് പകരം വേഗതയേറിയ ആംബുലൻസുകൾ ഞാൻ എപ്പോഴും തിരഞ്ഞെടുക്കും.” എന്നാണ് നവല്‌ദീപ് സിങ് എഴുതിയത്.
എന്നാൽ ഇദ്ദേഹത്തിന്‍റെ കുറിപ്പിനെ വിമർശിച്ചുള്ള പ്രതികരണങ്ങളാണ് കൂടുതലും വരുന്നത്. ഒരു മണിക്കൂറിനുള്ളിൽ ഡോക്ടറുടെ അപ്പോയ്ന്‍റ്മെന്‍റ് നേടാൻ ശ്രമിക്കുവാൻ ഒരാൾ വെല്ലുവിളിച്ചു. മറ്റൊരാൾ ദുബായിൽ താമസം മാറ്റുന്നതാണ് നല്ലതെന്നാണ് നിർദ്ദേശിച്ചത്. ദുബായ് ആംബുലൻസ് 2023 ൽ റെക്കോർഡ് ശരാശരി പ്രതികരണ സമയം 7.5 മിനിറ്റ് നേടിയെന്നതാണ് ഇതിനു കാരണം.
“കഴിഞ്ഞ വർഷം ഞാൻ ഓസ്‌ട്രേലിയയിലായിരുന്നു, എന്റെ സുഹൃത്തിന്റെ മകൾക്ക് വൈറൽ രോഗം ബാധിച്ചു, അവർക്ക് അടിയന്തര അപ്പോയിന്റ്മെന്റ് എടുക്കേണ്ടി വന്നു, ഡോക്ടർ “പാരസെറ്റമോൾ” നിർദ്ദേശിച്ചു, 500AUD (ആ സമയത്ത് ഏകദേശം 27000 INR) ബില്ലും ഈടാക്കി. നിങ്ങളുടെ പക്കൽ പണമുണ്ടെങ്കിൽ, ഇന്ത്യൻ ആരോഗ്യ ഇൻഫ്രാസ്ട്രക്ചറുകൾ വളരെ മികച്ചതാണ്!!., മറ്റൊരാൾ തന്‍റെ അനുഭവം ഇങ്ങനെ പങ്കുവെച്ചു.