
ഡാർവിൻ: സാധുവായ കാരണമില്ലാതെ കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ പതിവായി പരാജയപ്പെടുന്ന മാതാപിതാക്കളുടെ വരുമാനത്തിൽ നിയന്ത്രണം കൊണ്ടുവരുവാൻ നോർത്തേണ്‍ ടെറിട്ടറി സർക്കാർ. പുതിയ എൻടി സർക്കാർ നയമനുസരിച്ച് കുട്ടികളെ കാരണമില്ലാതെ സ്കൂളിൽ അയക്കാത്ത മാതാപിതാക്കൾക്ക് ഇനി കോമൺവെൽത്ത് ഇൻകം മാനേജ്മെന്റിൽ ഉൾപ്പെടേണ്ടിവരും.
മുന്‍പ്, വിദ്യാഭ്യാസ വകുപ്പ് 370 ഡോളർ പിഴയോ മുന്നറിയിപ്പോ നൽകാമായിരുന്നുവെങ്കിലും, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർമാർക്കേ ഇത്തരം റഫറൽ നടത്താനായിരുന്നുള്ളു. ഇപ്പോൾ, പുതി നയത്തോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും ഈ അധികാരം ലഭിച്ചിരിക്കുകയാണ്.
കുട്ടികളെ സ്കൂളിലേക്ക് തിരികെ കൊണ്ടുവരാനും അവരുടെ അടിസ്ഥാന പഠന കഴിവുകൾ മെച്ചപ്പെടുത്താനും ഉദ്ദേശ്യമാണിതെന്നും സ്കൂളിൽ നിന്ന് നിരന്തരം വിട്ടുനിൽക്കുന്ന കുട്ടികളുടെ മാതാപിതാക്കളെ "കേസ്-ബൈ-കേസ്" അടിസ്ഥാനത്തിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് നോർത്തേൺ ടെറിട്ടറി വിദ്യാഭ്യാസമന്ത്രി ജോ ഹെർസി പറഞ്ഞു.
ഇൻകം മാനേജ്മെന്റ് പ്രകാരം, സെന്റർലിങ്ക് പണമിടപാടുകളുടെ ഒരു ഭാഗം അടിസ്ഥാന ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാനാകൂ എന്നതാണ് വ്യവസ്ഥ.