

ഡാർവിൻ: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ബാർക്ലി മേഖലയിലുള്ള ചരിത്രപ്രസിദ്ധമായ ബെൻമാറ കന്നുകാലി ഫാം (Benmara Station) 26 മില്യൺ ഡോളറിന് വിറ്റു. 2023-ൽ വിറ്റ തുകയേക്കാൾ 14 ദശലക്ഷം ഡോളർ കുറവിലാണ് 4.5 ലക്ഷം ഹെക്ടർ വിസ്തൃതിയുള്ള ഈ ഭീമൻ എസ്റ്റേറ്റിന്റെ പുതിയ ഇടപാട് നടന്നത്. യുകെ ആസ്ഥാനമായുള്ള ലൈവ്‌സ്റ്റോക്ക് സംരംഭകൻ ഷോൺ ഡേവിസാണ് 'ബെൻമാറ ലാൻഡ് ഹോൾഡിംഗ്സ്' എന്ന പേരിൽ വസ്തു വാങ്ങിയത്.
2023-ൽ സിഡ്‌നി ആസ്ഥാനമായുള്ള വെൽത്ത്‌ചെക്ക് (WealthCheck) എന്ന നിക്ഷേപ സ്ഥാപനം 40 മില്യൺ ഡോളർ നൽകിയാണ് കന്നുകാലികളില്ലാതെ ഫാമിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. പ്രകൃതിദത്തമായി സസ്യങ്ങൾ പുനരുജ്ജീവിപ്പിച്ച് കാർബൺ സംഭരിക്കുന്ന ഹ്യൂമൻ ഇൻഡ്യൂസ്ഡ് റീജനറേഷൻ (HIR) പദ്ധതി വഴി വൻതോതിൽ കാർബൺ ക്രെഡിറ്റ് വരുമാനം നേടാനായിരുന്നു ലക്ഷ്യം. എന്നാൽ ഒരു ക്രെഡിറ്റ് പോലും ഉത്പാദിപ്പിക്കാൻ കഴിയാതെ വന്നതോടെ 2025 ഡിസംബറിൽ ക്ലീൻ എനർജി റെഗുലേറ്റർ ഈ പ്രൊജക്റ്റ് റദ്ദാക്കുകയും സർക്കാർ വിവാദമായ എച്ച്‌ഐആർ പദ്ധതി നിർത്തലാക്കുകയും ചെയ്തു. ഇതോടെയാണ് ഫാമിന്റെ വിപണിമൂല്യം കുത്തനെ ഇടിഞ്ഞ് കനത്ത നഷ്ടത്തിൽ വിൽക്കേണ്ടി വന്നത്.