

ഡാർവിൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലുണ്ടാകുന്ന വൻ മുന്നേറ്റം ലക്ഷ്യമിട്ട് ഡാറ്റാ സെന്ററുകളുടെയും പ്രകൃതിവാതക വ്യവസായത്തിന്റെയും ഹബ്ബാകാൻ ഒരുങ്ങി ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി . ബീറ്റലൂ ബേസിനിൽ നിന്നുള്ള (Beetaloo Basin) പ്രകൃതിവാതക ശേഖരം പ്രയോജനപ്പെടുത്തി വൻകിട എഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ 12-ഓളം ആഗോള കമ്പനികളാണ് എൻ.ടി സർക്കാരുമായി ചർച്ച നടത്തിവരുന്നത്. പ്രദേശത്തെ സാമ്പത്തിക വളർച്ചയ്ക്ക് ഇത് വലിയ ഊർജ്ജമാകുമെന്ന് ഭരണകൂടം അവകാശപ്പെടുമ്പോഴും വലിയ തോതിലുള്ള പരിസ്ഥിതി ആഘാതത്തെക്കുറിച്ച് കർഷകരും പരിസ്ഥിതി പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു.
ഡാറ്റാ സെന്ററുകൾ തടസ്സമില്ലാതെ പ്രവർത്തിക്കാൻ വൻതോതിൽ ഊർജ്ജവും തണുപ്പിക്കാനായി കോടിക്കണക്കിന് ലിറ്റർ വെള്ളവും ആവശ്യമാണ്. ബീറ്റലൂ എനർജിയുടെ കീഴിലുള്ള ഡാറ്റാ സെന്റർ പദ്ധതിക്ക് മാത്രം 2 ഗിഗാവാട്ട് (GW) ഊർജ്ജവും 40 ബില്യൺ ഡോളർ നിക്ഷേപവും പ്രതീക്ഷിക്കുന്നുണ്ട്. വാതക മലിനീകരണവും വൻതോതിലുള്ള ഭൂഗർഭജല ചൂഷണവും കാലാവസ്ഥാ ലക്ഷ്യങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് എൻവയോൺമെന്റ് സെന്ററിന്റെ വാദം. കൂടാതെ ആയിരക്കണക്കിന് തൊഴിലാളികൾ എത്തുന്നതോടെ പ്രദേശത്തെ റോഡ് ഗതാഗതത്തെയും ആരോഗ്യ മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന് നോർത്തേൺ ടെറിട്ടറി കാറ്റിൽമെൻസ് അസോസിയേഷനും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.