

സിഡ്നി: സിഡ്നിയുടെ പടിഞ്ഞാറൻ മേഖലയിലെ കടകളുടെ സൈൻബോർഡുകളിൽ ഇംഗ്ലീഷ് ഭാഷ വ്യക്തമായും പ്രധാനമായും പ്രദർശിപ്പിക്കണമെന്ന നിർദേശത്തിനെതിരെ ശക്തമായ വിമർശനം. സ്ട്രാത്ഫീൽഡ് കൗൺസിലാണ് പ്രാദേശിക വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളിൽ ഇംഗ്ലീഷ് “വ്യക്തമായും പ്രാധാന്യത്തോടെയും” ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയത്. സിഡ്നിയിലെ ഏറ്റവും തിരക്കേറിയ വാണിജ്യ മേഖലകളിലൊന്നായ സ്ട്രാത്ഫീൽഡിൽ നേപ്പാളി, ചൈനീസ് തുടങ്ങിയ ഭാഷകളിലുള്ള ബോർഡുകൾ സാധാരണമാണ്. നേപ്പാളി ഗ്രോസറി, റെസ്റ്റോറന്റുകൾ, മറ്റ് ഏഷ്യൻ വ്യാപാര സ്ഥാപനങ്ങൾ എന്നിവ പ്രദേശത്തിന്റെ ബഹുസാംസ്കാരിക സ്വഭാവത്തിന്റെ ഭാഗമാണ്.
നാല് വർഷമായി നേപ്പാളി ഭാഷയിലുള്ള ബോർഡ് സ്ഥാപിച്ചിട്ടുള്ള Strathfield Veggie Shed ഉടമ വിവേക് ശ്രേഷ്ഠ, കൗൺസിൽ നടപടിയെ “അന്യായം” എന്നാണ് വിശേഷിപ്പിച്ചത്. ഉപഭോക്താക്കളിൽ ഏകദേശം 90 ശതമാനവും നേപ്പാളികളാണെന്നും ബോർഡ് ഇംഗ്ലീഷിലാക്കുന്നത് കൂടുതൽ ഉപഭോക്താക്കളെ എത്തിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഓസ്‌ട്രേലിയൻ റേസ് ഡിസ്ക്രിമിനേഷൻ കമ്മീഷണർ ഗിരിധരൻ ശിവരാമൻ ഈ നീക്കത്തെ “വ്യവസ്ഥാപിത വംശീയതയുടെ പ്രവർത്തനം” എന്നാണ് വിശേഷിപ്പിച്ചത്. ഭാഷ ഒരു വ്യക്തിയുടെ സ്വത്വത്തിന്റെ നിർണായക ഭാഗമാണെന്നും ഇത്തരം നിയമങ്ങളും നയങ്ങളും ബിസിനസുകളെ അവരുടെ സാംസ്കാരിക സ്വത്വം കുറയ്ക്കാൻ നിർബന്ധിതരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘പ്രശ്നം തന്നെ ഇല്ല’ എന്ന് കൗൺസിലർ
പ്രമേയത്തെ എതിർത്ത സ്ട്രാത്ഫീൽഡ് ലേബർ കൗൺസിലർ റോറി നോസ്‌വർതി, ഇംഗ്ലീഷ് ഇല്ലാത്ത കടബോർഡുകളെക്കുറിച്ച് പരാതികൾ ലഭിച്ചതായി തനിക്ക് അറിയില്ലെന്ന് പറഞ്ഞു. “ഭൂരിഭാഗം കടകൾക്കും ഇതിനകം തന്നെ ഭാഗികമായെങ്കിലും ഇംഗ്ലീഷ് സൈൻബോർഡുകളുണ്ട്. ഇത് വലിയൊരു പ്രശ്നമല്ല,” അദ്ദേഹം പറഞ്ഞു. സിഡ്നിയിലെ കംബർലാൻഡ് കൗൺസിലും ബഹുഭാഷാ കടബോർഡുകൾ പ്രദേശത്തിന്റെ പ്രത്യേകതയും സ്വത്വവും വർധിപ്പിക്കുന്നതായി അഭിപ്രായപ്പെട്ടു. ഏകദേശം 74 ശതമാനം വീടുകളിലും ഇംഗ്ലീഷല്ലാത്ത ഭാഷ സംസാരിക്കുന്ന പ്രദേശമാണിത്.
ബഹുസാംസ്കാരികതയെ സംരക്ഷിക്കണമെന്ന് നാട്ടുകാർ
സ്ട്രാത്ഫീൽഡിലെ ഏകദേശം 73 ശതമാനം വീടുകളിലും ഇംഗ്ലീഷല്ലാത്ത ഭാഷയാണ് സംസാരിക്കുന്നത്. സമാനമായ നിർദേശം എട്ട് വർഷം മുമ്പും കൗൺസിൽ പരിഗണിച്ചിരുന്നെങ്കിലും അന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോഴത്തെ നീക്കം സ്ട്രാത്ഫീൽഡിന്റെ ബഹുസാംസ്കാരിക സ്വഭാവത്തെ ബാധിക്കുമെന്ന് ചില നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു. ഈസ്റ്റ്‌വുഡിൽ താമസിക്കുന്ന 21കാരിയായ ഒലിവിയ ടോംസ് നടപടി “അൽപ്പം വിചിത്രമാണ്” എന്ന് പറഞ്ഞു. ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ആവശ്യമെങ്കിൽ ബോർഡുകളിലെ വിവരങ്ങൾ എളുപ്പത്തിൽ വിവർത്തനം ചെയ്യാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി. “വ്യത്യസ്ത സംസ്കാരങ്ങളും ഭാഷകളും ഭക്ഷണങ്ങളും പരിചയപ്പെടാൻ ഇതിലൂടെ അവസരം ലഭിക്കുന്നു. കുടിയേറ്റക്കാർക്കും ചെറുകിട ബിസിനസ് ഉടമകൾക്കും ഇത് അന്യായമാണ്,” ടോംസ് പറഞ്ഞു. അതേസമയം, പ്രമേയം നടപ്പാക്കുന്നതിന് മുമ്പ് നിലവിലുള്ള സൈൻബോർഡ് നയങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കുമെന്നും അതിന് ശേഷം മാത്രമേ മാറ്റങ്ങൾ പരിഗണിക്കുകയുള്ളൂവെന്നും കൗൺസിൽ വ്യക്തമാക്കി.