

സിഡ്‌നി: 1850-കൾക്ക് ശേഷമുള്ള ഏറ്റവും ചൂടേറിയ ശൈത്യകാലത്തിലൂടെ കടന്നുപോയി ഓസ്‌ട്രേലിയ. സിഡ്‌നി, മെൽബൺ, കാൻബറ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ശരാശരി താപനിലയാണ് ഇത്തവണത്തെ വിന്ററിൽ രേഖപ്പെടുത്തിയത്. അഡ്‌ലെയ്ഡിലും ഹോബാർട്ടിലും ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന താപനില രേഖപ്പെടുത്തി. മഞ്ഞുവീഴ്ച തീരെ കുറഞ്ഞതും അതിശൈത്യ ദിനങ്ങൾ ഇല്ലാതിരുന്നതുമാണ് ഈ സീസണിലെ പ്രധാന പ്രത്യേകത. ബ്ലൂ മൗണ്ടൻസ് ഉൾപ്പെടെയുള്ള മേഖലകളിൽ തുടർച്ചയായ നാലാം വർഷവും മഞ്ഞുവീഴ്ചയുണ്ടായില്ല.
കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം എൽ നിനോ (El Niño) പ്രതിഭാസവും സതേൺ ഓഷ്യനിൽ നിന്നുള്ള ശീതക്കാറ്റുകളുടെ അഭാവവുമാണ് താപനില ക്രമാതീതമായി ഉയരാൻ കാരണമായതെന്ന് ബ്യൂറോ ഓഫ് മീറ്റിയോറോളജി (BOM) വ്യക്തമാക്കി. സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന വസന്തകാലത്തും (Spring) സമാനതകളില്ലാത്ത ചൂടാണ് രാജ്യം പ്രതീക്ഷിക്കുന്നത്. തെക്കൻ സംസ്ഥാനങ്ങളിൽ വരും മാസങ്ങളിൽ താപനില ശരാശരിയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും, വരാനിരിക്കുന്ന വേനൽക്കാലത്തും (Summer) കടുത്ത ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.