

ഓസ്‌ട്രേലിയൻ ചൈൽഡ് കെയർ ഭീമന്മാരായ ജി8 എഡ്യൂക്കേഷൻ തങ്ങളുടെ ആകെ കേന്ദ്രങ്ങളുടെ പത്ത് ശതമാനത്തോളം അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. വിക്ടോറിയ, വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ 12 കേന്ദ്രങ്ങൾ വീതവും ന്യൂ സൗത്ത് വെയ്‌ൽസ്, ക്വീൻസ്‌ലൻഡ്, സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ മറ്റ് കേന്ദ്രങ്ങളുമാണ് പ്രവർത്തനം നിർത്തുന്നത്. ഈ തീരുമാനം ആയിരക്കണക്കിന് രക്ഷിതാക്കളെയും കുട്ടികളെയും പുതിയ സൗകര്യങ്ങൾ കണ്ടെത്തേണ്ടി വരുന്ന വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വിക്ടോറിയയിലെ ജി8 കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്ന മുൻ ജീവനക്കാരൻ ജോഷ്വ ഡെയ്ൽ ബ്രൗൺ രണ്ട് വയസ്സിൽ താഴെയുള്ള എട്ട് കുഞ്ഞുങ്ങളെ പീഡിപ്പിച്ചുവെന്ന കണ്ടെത്തലാണ് ഗ്രൂപ്പിന് തിരിച്ചടിയായത്. 70-ലധികം ലൈംഗിക അതിക്രമ കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഈ സംഭവം പുറത്തുവന്നതോടെ ജി8 കേന്ദ്രങ്ങളിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുകയും 2025-ൽ മാത്രം 303.3 മില്യൺ ഡോളറിന്റെ അറ്റനഷ്ടം കമ്പനി രേഖപ്പെടുത്തുകയും ചെയ്തു.
ഹെഡ്‌സ്റ്റാർട്ട് (Headstart), ജെല്ലിബീൻസ് (Jellybeans), കൂൾ കിഡ്‌സ് (Kool Kids), കിൻഡി പാച്ച് കിഡ്‌സ് (Kindy Patch Kids) തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾക്ക് കീഴിലുള്ള കേന്ദ്രങ്ങളാണ് അടച്ചുപൂട്ടുന്നത്. കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയും വിശ്വാസം വീണ്ടെടുക്കാൻ ജി8 ശ്രമിക്കുന്നുണ്ടെങ്കിലും സാമ്പത്തിക ബാധ്യതകൾ നിലവിൽ വെല്ലുവിളിയാണ്. കേന്ദ്രങ്ങൾ പൂട്ടുന്ന സാഹചര്യം സർക്കാർ നിരീക്ഷിച്ചുവരികയാണെന്ന് ഫിനാൻസ് മിനിസ്റ്റർ കാറ്റി ഗല്ലാഹർ അറിയിച്ചു.