

കാൻബറ: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ നിയമം കർശനമാക്കാനുള്ള ഓസ്‌ട്രേലിയൻ സർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി ഇലോൺ മസ്‌കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സ്'. ഓൺലൈൻ റെഗുലേറ്ററായ 'ഇ-സേഫ്റ്റി കമ്മീഷണർക്ക്' അനാവശ്യവും അന്യായവുമായ അധികാരങ്ങൾ നൽകാനാണ് ഓസ്‌ട്രേലിയ ശ്രമിക്കുന്നതെന്നും, ഇത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഓസ്‌ട്രേലിയൻ സെനറ്റ് കമ്മിറ്റിയ്ക്ക് നൽകിയ നിവേദനത്തിൽ 'എക്സ്' ആരോപിച്ചു.
കഴിഞ്ഞ ഡിസംബറിലാണ് 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഓസ്‌ട്രേലിയ നിരോധനം ഏർപ്പെടുത്തിയത്. നിയമലംഘനം നടത്തുന്ന കമ്പനികൾക്കുള്ള പിഴ 99 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളറായി ഉയർത്താനും, വിദേശത്തുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ഇ-സേഫ്റ്റി കമ്മീഷണർക്ക് കൂടുതൽ അധികാരം നൽകാനും സർക്കാർ തയാറെടുക്കുകയാണ്. എന്നാൽ, ഇത് അമേരിക്കൻ നിയമങ്ങളുടെ ലംഘനമാണെന്നും ജനങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ആരോപിക്കുന്നു.