

കാൻബറ: ഓസ്‌ട്രേലിയയുടെ നിർദിഷ്ട ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ ബില്ലിനെതിരെ അമേരിക്കയുടെ മുന്നറിയിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും യുഎസ് ആസ്ഥാനമായ ടെക് കമ്പനികളും തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽനിന്ന് ഹാനികരമായ ഉള്ളടക്കം നീക്കം ചെയ്യണമെന്ന വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമനിർമാണ നീക്കത്തിനിടെയാണ് വൈറ്റ് ഹൗസ് നിലപാട് വ്യക്തമാക്കിയത്. ഹാനികരമായ ഉള്ളടക്കത്തിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി സർക്കാർ പുറത്തിറക്കിയ കരട് ബില്ലിൽ ഭക്ഷണവുമായി ബന്ധപ്പെട്ട അസുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം, സ്ത്രീവിദ്വേഷം (misogyny), അശ്ലീല ഉള്ളടക്കം, കുറ്റകൃത്യങ്ങളെ മഹത്വവൽക്കരിക്കൽ, ദുരുപയോഗം, സൈബർ ബുള്ളിയിങ് എന്നിവ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഉൾപ്പെടുന്നു. കുട്ടികളെയും മുതിർന്നവരെയും നിയമവിരുദ്ധമായ ഉള്ളടക്കത്തിൽനിന്ന് സംരക്ഷിക്കണമെന്നും ബില്ലിൽ നിർദേശിക്കുന്നു.
ഇതിനിടെയാണ് ഓസ്‌ട്രേലിയയ്ക്ക് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകിയത്.The Guardian Australia-ക്ക് നൽകിയ പ്രസ്താവനയിൽ വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി പറഞ്ഞു: “അമേരിക്കയിലെ പ്രമുഖ ടെക് മേഖലയ്ക്ക് ഡിജിറ്റൽ സേവന നികുതികളും പിഴകളും മറ്റ് തരത്തിലുള്ള സമ്മർദങ്ങളും ഏർപ്പെടുത്തുന്നതിനെതിരെ പ്രസിഡന്റ് ട്രംപ് വ്യാപാര പങ്കാളികൾക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.” “വ്യാപാര പങ്കാളികളുമായി ഇത്തരം വിഷയങ്ങൾ ഉന്നയിക്കുന്നതിൽ ഭരണകൂടം തുടർന്നും പ്രതിജ്ഞാബദ്ധമാണ്,” എന്നും അദ്ദേഹം വ്യക്തമാക്കി.