കാൻബറ: ഓസ്‌ട്രേലിയൻ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഭിന്നശേഷിക്കാരിയായ യുവതിക്ക് ടാക്സി, ഊബർ യാത്രാസൗകര്യങ്ങൾ നിഷേധിച്ചതായി പരാതി. ഭിന്നശേഷി അവകാശ പ്രവർത്തകയായ റോസി പുട്ട്‌ലാൻഡിനാണ് (Rosie Putland) ഒരേ ആഴ്ചയിൽ രണ്ട് തവണ ഡ്രൈവർമാരിൽ നിന്ന് കടുത്ത വിവേചനം നേരിടേണ്ടി വന്നത്. കാറിന്റെ ഡിക്കിയിൽ മടക്കിവെക്കാവുന്ന സാധാരണ സ്യൂട്ട്കേസിന്റെ വലിപ്പം മാത്രമുള്ള വീൽചെയറാണെന്നും സഹായം ആവശ്യമില്ലെന്നും വ്യക്തമാക്കിയിട്ടും ഡ്രൈവർമാർ യാത്ര നിഷേധിക്കുകയായിരുന്നു.
ആദ്യം പാർലമെന്റ് ഹൗസിന് മുന്നിലെ ടാക്സി സ്റ്റാൻഡിൽ വെച്ച് ടാക്സി ഡ്രൈവർ യാത്ര നിരസിച്ചപ്പോൾ, അടുത്ത ദിവസം ബുക്ക് ചെയ്ത ഊബർ റദ്ദാക്കാൻ ഡ്രൈവർ ആവശ്യപ്പെടുകയായിരുന്നു. ഓസ്‌ട്രേലിയൻ ഭിന്നശേഷി വിവേചന നിയമപ്രകാരം ഭിന്നശേഷിക്കാർക്ക് പൊതുഗതാഗതമോ ടാക്സി സേവനങ്ങളോ നിഷേധിക്കുന്നത് നിയമവിരുദ്ധമാണ്. സംഭവത്തിൽ ഓസ്‌ട്രേലിയൻ ടാക്സി ഇൻഡസ്ട്രി അസോസിയേഷൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഭിന്നശേഷിക്കാരെ രണ്ടാംകിട പൗരന്മാരായി കാണുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് ഭിന്നശേഷി സംഘടനകളും വ്യക്തമാക്കി.