

ബ്രിസ്ബേൻ: 2032-ലെ ബ്രിസ്ബേൻ ഒളിമ്പിക്സിന് മുന്നോടിയായി ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലുള്ള സൺഷൈൻ കോസ്റ്റിൽ (വൻ വികസന പദ്ധതികൾ ഒരുങ്ങുന്നു. മരൂച്ചിഡോർ (Maroochydore) സിറ്റി സെന്ററിൽ 99 മീറ്റർ ഉയരമുള്ള 30 നില റസിഡൻഷ്യൽ ടവർ നിർമ്മിക്കാൻ സിഡ്‌നി ഡെവലപ്പർമാരായ വാക്കർ കോർപ്പറേഷൻ ക്വീൻസ്‌ലാന്റ് സർക്കാരിന് അപേക്ഷ നൽകി. 200 അപ്പാർട്ടുമെന്റുകളും പെന്റ്‌ഹൗസുകളും ഉൾപ്പെടുന്ന ഈ കൂറ്റൻ കെട്ടിടമാണ് അനുമതി ലഭിച്ചാൽ സൺഷൈൻ കോസ്റ്റിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതിയായി മാറുക.
എന്നാൽ, ശാന്തസുന്ദരമായ കടലോര മേഖലയായ സൺഷൈൻ കോസ്റ്റിന്റെ സ്വച്ഛത നഷ്ടപ്പെട്ട് ഇവിടം മറ്റൊരു 'ഗോൾഡ് കോസ്റ്റ്' ആയി മാറുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. വലിയ ബഹുനില മന്ദിരങ്ങൾ തീരദേശത്തെ സ്വാഭാവിക അന്തരീക്ഷത്തെ ബാധിക്കുമെന്നും ജനജീവിതം ദുസ്സഹമാക്കുമെന്നും നാട്ടുകാർ ആരോപിക്കുന്നു. അതേസമയം, ജനസംഖ്യാ വർദ്ധനവ് കണക്കിലെടുത്ത് നഗരകേന്ദ്രങ്ങളിൽ കൂടുതൽ പാർപ്പിട സൗകര്യങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണെന്നും, സിബിഡി മേഖലയിൽ ഇത്തരം നിർമ്മാണങ്ങൾ വരുന്നത് കടൽത്തീര ഗ്രാമങ്ങളിലേക്ക് അനധികൃത വികസനം പടരുന്നത് തടയാൻ സഹായിക്കുമെന്നും കൗൺസിൽ മേയർ റൊസാന നാറ്റോലിയും ബിസിനസ്സ് കൂട്ടായ്മകളും വ്യക്തമാക്കുന്നു.