

കാൻബറ: തെരുവിൽ അലഞ്ഞുതിരിഞ്ഞതിന്റെയും ഭവനരഹിതനായതിന്റെയും കയ്പേറിയ ഓർമ്മകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ക്യാൻബറയിലെ 20 സർക്കാരേതര പൊതു ഭവനങ്ങൾ സ്വന്തം ചെലവിൽ സൗജന്യമായി നവീകരിച്ച് നൽകാൻ ഒരുങ്ങി റിയൽ എസ്റ്റേറ്റ് ഏജന്റായ ജോണി വാറൻ . വരും ക്രിസ്മസിന് മുമ്പ് 20 വീടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി അർഹരായ കുടുംബങ്ങൾക്ക് കൈമാറാനാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്.
കൗമാരപ്രായത്തിൽ ലഹരിക്ക് അടിമപ്പെട്ട് തെരുവിൽ കഴിയേണ്ടി വന്ന ജോണി വാറൻ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തിയാണ് വിജയകരമായ റിയൽ എസ്റ്റേറ്റ് കരിയർ പടുത്തുയർത്തിയത്. ക്യാൻബറയിൽ നിലവിൽ അറ്റകുറ്റപ്പണികൾ തീരാത്തതിനാൽ 285-ഓളം പബ്ലിക് ഹൗസിംഗ് വീടുകൾ ആളില്ലാതെ അടഞ്ഞുകിടക്കുകയാണ്. അതേസമയം പതിനായിരത്തോളം അപേക്ഷകരാണ് വീടുകൾക്കായി കാത്തിരിക്കുന്നത്. ഇത്തരത്തിൽ അടഞ്ഞുകിടക്കുന്ന വീടുകളിൽ പെയിന്റിംഗ്, പ്ലംബിംഗ്, ക്ലീനിംഗ് തുടങ്ങിയ അറ്റകുറ്റപ്പണികൾ നടത്തി താമസയോഗ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി തദ്ദേശീയരായ നിരവധി നിർമ്മാണ തൊഴിലാളികളും സന്നദ്ധപ്രവർത്തകരും ജോണിക്കൊപ്പം കൈകോർത്തിട്ടുണ്ട്.