

ഓസ്ട്രേലിയയിൽ അനധികൃത പുകയില വ്യാപാരം വ്യാപകമാകുന്നതിനിടെ, പുകയില ഉൽപ്പന്നങ്ങൾക്കുള്ള എക്സൈസ് നികുതി (tobacco excise) ഗണ്യമായി കുറയ്ക്കണമെന്ന് വൺ നേഷൻ നേതാവ് പോളിൻ ഹാൻസൺ ആവശ്യപ്പെട്ടു. ഉയർന്ന നികുതിയാണ് കള്ളപ്പുകയില വിപണിയെ വളർത്തുന്നതെന്നും അതിലൂടെ സംഘടിത കുറ്റകൃത്യ സംഘങ്ങൾ ലാഭം കൊയ്യുകയാണെന്നും അവർ ആരോപിച്ചു. റേഡിയോ അഭിമുഖത്തിൽ സംസാരിച്ച ഹാൻസൺ, പുകയിലയുടെ വില കുറച്ചാൽ അനധികൃത വിതരണ ശൃംഖലയുടെ സാമ്പത്തിക അടിത്തറ തകരുമെന്നും അതുവഴി അനധികൃത വ്യാപാരത്തെ നിയന്ത്രിക്കാനാകുമെന്നും പറഞ്ഞു. അതിർത്തി പരിശോധനകൾ ശക്തമല്ലാത്തതിനാൽ അനധികൃതമായി ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് എളുപ്പത്തിൽ കടന്നുവരുന്നുവെന്നും അവർ ആരോപിച്ചു.ഈ വിഷയത്തിൽ ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ Chris Minns ഉൾപ്പെടെയുള്ള ചില രാഷ്ട്രീയ നേതാക്കളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഉയർന്ന പുകയില നികുതികൾ കാരണം കള്ളവിപണി വളരുകയും അതുമായി ബന്ധപ്പെട്ട അക്രമങ്ങളും ഗ്യാങ് പ്രവർത്തനങ്ങളും വർധിക്കുകയും ചെയ്തതായി അവർ ചൂണ്ടിക്കാട്ടുന്നു.
ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025ൽ രാജ്യത്ത് ഉപയോഗിച്ച നിക്കോട്ടിൻ ഉൽപ്പന്നങ്ങളിൽ ഏകദേശം 80 ശതമാനവും അനധികൃതമായിരുന്നു. 2017നെ അപേക്ഷിച്ച് നിക്കോട്ടിൻ ഉപയോഗം 40 ശതമാനം വർധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, നികുതി കുറയ്ക്കണമെന്ന ആവശ്യം പൊതുജനാരോഗ്യ വിദഗ്ധർ തള്ളിക്കളഞ്ഞു. പുകയിലയുടെ വില ഉയരുന്നത് പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണെന്നും നികുതി കുറച്ചാൽ ആരോഗ്യപരമായ തിരിച്ചടികൾ ഉണ്ടാകാമെന്നുമാണ് അവരുടെ വാദം. പ്രധാനമന്ത്രി ആന്തണി ആൽബനീസ് സർക്കാർ അനധികൃത പുകയില വ്യാപാരത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വ്യക്തമാക്കി. എന്നാൽ പുകയില എക്സൈസ് നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് സർക്കാർ ഇതുവരെ അനുകൂല സൂചന നൽകിയിട്ടില്ല.