

തമിഴ്നാട്ടിലെ തഞ്ചാവൂർ, തിരുവാരൂർ ജില്ലകളിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷണം പോയ 12-ാം നൂറ്റാണ്ടിലെ മൂന്ന് അപൂർവ പുരാവസ്തുക്കൾ ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. ഭദ്രകാളിയോടുകൂടിയ ലോഹ ത്രിശൂലം, നന്ദിയുടെ ശിലാവിഗ്രഹം, ആറുമുഖങ്ങളുള്ള സ്കന്ദ-കാർത്തികേയ (സുബ്രഹ്മണ്യൻ) ശിലാവിഗ്രഹം എന്നിവയാണ് തിരികെ ലഭിക്കുന്നത്. ഓസ്ട്രേലിയയിലെ കാൻബറയിലെ നാഷണൽ ഗാലറി ഓഫ് ഓസ്ട്രേലിയയിൽ സൂക്ഷിച്ചിരുന്ന ഇവ തമിഴ്നാട് ഐഡൽ വിംഗ്-സിഐഡി നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയ സന്ദർശനത്തിനിടെയാണ് പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് കൈമാറാൻ ഓസ്ട്രേലിയ സമ്മതിച്ചത്. പരസ്പര നിയമസഹായ ഉടമ്പടി (MLAT) പ്രകാരമാണ് ഇവ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നത്. നിയമനടപടികൾ പൂർത്തിയായ ശേഷം ബന്ധപ്പെട്ട ക്ഷേത്രങ്ങൾക്ക് വിഗ്രഹങ്ങൾ കൈമാറും.