ഹോഹോർമുസ് പ്രതിസന്ധിയിൽ ആഗോള എണ്ണവില 10% വർദ്ധിച്ചു; ആശങ്ക വേണ്ടെന്ന് ഓസ്‌ട്രേലിയൻ വിദഗ്ദ്ധർ

അതേസമയം വിപണി സാഹചര്യം കണക്കിലെടുത്ത് ഇന്ധന നികുതി ഇളവ് വീണ്ടും നീട്ടുന്ന കാര്യം തള്ളിക്കളയാനാകില്ലെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഹോർമുസ് പ്രതിസന്ധിയിൽ ആഗോള എണ്ണവില 10% വർദ്ധിച്ചു
ഹോർമുസ് പ്രതിസന്ധിയിൽ ആഗോള എണ്ണവില 10% വർദ്ധിച്ചു
Published on

മെൽബൺ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ 10 ശതമാനത്തിലധികം വർദ്ധനവ്. ഇതോടെ ഓസ്‌ട്രേലിയയിലെ ഇന്ധനവില വീണ്ടും ഉയർന്നേക്കുമെന്ന ആശങ്കയിലാണ് ഡ്രൈവർമാർ. ഹോർമുസിൽ അമേരിക്ക നാവിക ഉപരോധം പുനരാരംഭിച്ചെങ്കിലും, കപ്പലുകൾക്ക് ഏർപ്പെടുത്താനിരുന്ന 20 ശതമാനം സുരക്ഷാ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറിയിട്ടുണ്ട്. എണ്ണവില ഉയരുന്നത് വരും ദിവസങ്ങളിൽ പെട്രോൾ പമ്പുകളിൽ പ്രതിഫലിച്ചേക്കാമെങ്കിലും, കഴിഞ്ഞ മാർച്ച് മാസത്തിലുണ്ടായതുപോലെയുള്ള ഒരു കടുത്ത പ്രതിസന്ധിയോ പാനിക് സാഹചര്യമോ ഇപ്പോൾ ഉണ്ടാകാൻ സാധ്യതയില്ലെന്ന് സപ്ലൈ ചെയിൻ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഇന്റർനാഷണൽ എനർജി ഏജൻസിയും അംഗരാജ്യങ്ങളും ചേർന്ന് തന്ത്രപ്രധാന ശേഖരത്തിൽ നിന്ന് 400 മില്യൺ ബാരൽ എണ്ണ വിപണിയിലെത്തിച്ചതും, ഇന്ധന ലഭ്യത ഉറപ്പാക്കാൻ സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ഓസ്‌ട്രേലിയ ഉണ്ടാക്കിയ കരാറുകളും വിപണിക്ക് നിലവിൽ തുണയാകുന്നുണ്ട്. കൂടാതെ ഓസ്‌ട്രേലിയയുടെ നാഷണൽ ഫ്യൂവൽ സെക്യൂരിറ്റി പ്ലാൻ പ്രകാരം രാജ്യത്ത് നിലവിൽ 41 ദിവസത്തെ പെട്രോളും, 37 ദിവസത്തെ ഡീസലും, 33 ദിവസത്തെ ജെറ്റ് ഫ്യൂവലും കരുതല ശേഖരത്തിലുണ്ട്. എന്നാൽ മുൻപ് സർക്കാർ പ്രഖ്യാപിച്ചിരുന്ന ഇന്ധന നികുതി ഇളവ് ഓഗസ്റ്റ് 2-ഓടെ പൂർണ്ണമായി അവസാനിക്കുന്നതിനാൽ വരും ആഴ്ചകളിൽ പെട്രോൾ ലിറ്ററിന് 16 സെന്റ് വരെ വർദ്ധിച്ച് ശരാശരി വില 2 ഡോളറിലേക്ക് എത്തിയേക്കാം. അതേസമയം വിപണി സാഹചര്യം കണക്കിലെടുത്ത് ഇന്ധന നികുതി ഇളവ് വീണ്ടും നീട്ടുന്ന കാര്യം തള്ളിക്കളയാനാകില്ലെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ് വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവർമാർക്ക് കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭിക്കുന്നതിനായി ഓരോ സംസ്ഥാനങ്ങളിലെയും ഔദ്യോഗിക ഫ്യൂവൽ ആപ്പുകളും വെബ്‌സൈറ്റുകളും (ഉദാഹരണത്തിന് NSW ഫ്യൂവൽ ചെക്ക്, സർവീസ് വിക്ടോറിയ ആപ്പ്) പരിശോധിച്ച് വില താരതമ്യം ചെയ്യാൻ എസിസിസി നിർദ്ദേശിച്ചു.

Metro Australia
maustralia.com.au