

കാൻബെറ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയുന്നതിൽ വീഴ്ച വരുത്തുന്ന വൻകിട ടെക് കമ്പനികൾക്കെതിരെ കടുത്ത നടപടികളുമായി ഓസ്‌ട്രേലിയൻ ഭരണകൂടം. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് ചുമത്തുന്ന പരമാവധി പിഴ തുക 49.5 ദശലക്ഷം ഡോളറിൽ നിന്നും 99 ദശലക്ഷം ഡോളറായി (ഏകദേശം 550 കോടി രൂപ) ഇരട്ടിയാക്കാൻ ലേബർ പാർട്ടി സർക്കാർ പുതിയ ഭേദഗതി നിർദ്ദേശിച്ചു. ടിക്ടോക്, ഫേസ്ബുക്ക്, യൂട്യൂബ്, സ്നാപ്ചാറ്റ് തുടങ്ങിയ ജനപ്രിയ പ്ലാറ്റ്‌ഫോമുകൾ നിയമം പാലിക്കുന്നതിൽ കടുത്ത വീഴ്ച വരുത്തുന്നുവെന്ന വിലയിരുത്തലിനെത്തുടർന്നാണ് പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ ഈ അടിയന്തര നീക്കം.
കഴിഞ്ഞ ഡിസംബർ മുതൽ 16 വയസ്സിന് താഴെയുള്ളവർക്ക് ഓസ്‌ട്രേലിയയിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതിന് നിയമപരമായ വിലക്കുണ്ട്. എന്നാൽ വൻകിട കമ്പനികൾ തങ്ങളുടെ ബാധ്യതകൾ കൃത്യമായി നിറവേറ്റുന്നില്ലെന്നും ഇപ്പോഴും ഒട്ടനവധി കുട്ടികൾ സോഷ്യൽ മീഡിയയിൽ സജീവമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ ഭേദഗതി പ്രകാരം രാജ്യത്തെ ഇ-സേഫ്റ്റി കമ്മീഷണറായ ജൂലി ഇൻമാൻ ഗ്രാന്റിന് (eSafety Commissioner Julie Inman Grant) കൂടുതൽ ശക്തമായ അധികാരങ്ങൾ ലഭിക്കും. പ്രായം പരിശോധിക്കുന്ന സാങ്കേതികവിദ്യ നൽകുന്ന തേർഡ് പാർട്ടി കമ്പനികളിൽ നിന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും കൃത്യമായ തെളിവുകൾ ആവശ്യപ്പെടാൻ ഇനി കമ്മീഷണർക്ക് സാധിക്കും. അഞ്ച് പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്കെതിരെ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസ് അറിയിച്ചു.
നിയമം നടപ്പിലാക്കിയതിനു ശേഷം 16 വയസ്സിന് താഴെയുള്ളവരുടെ അഞ്ച് ദശലക്ഷത്തിലധികം വ്യാജ അക്കൗണ്ടുകൾ റദ്ദാക്കിയതായി സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും, വിപണിയിൽ ഇതിന്റെ സ്വാധീനം കുറവാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ന്യൂകാസിൽ നടത്തിയ പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. പഠനവിധേയമാക്കിയ കുട്ടികളിൽ 85 ശതമാനത്തിലധികം പേരും വ്യാജ അക്കൗണ്ടുകൾ വഴിയോ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകൾ വഴിയോ ഇപ്പോഴും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ബ്രിട്ടൻ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഓസ്‌ട്രേലിയയുടെ ഈ മാതൃക പിന്തുടരാൻ ഒരുങ്ങുന്നതിനിടയിലാണ് നിയമം കൂടുതൽ ശക്തമാക്കാൻ ഓസ്‌ട്രേലിയൻ പാർലമെന്റ് പാർലമെന്റിന്റെ വിന്റർ ബ്രേക്കിന് മുൻപായി പുതിയ ബിൽ പാസാക്കാൻ ഒരുങ്ങുന്നത്.