ഓസ്‌ട്രേലിയയിൽ ഡിഫ്തീരിയ പടർന്നുപിടിക്കുന്നു; പ്രതിരോധ പാക്കേജുമായി ഫെഡറൽ സർക്കാർ

കുട്ടികളിലെ പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചതാണ് രോഗം വീണ്ടും ശക്തമാകാൻ പ്രധാന കാരണം
ഓസ്‌ട്രേലിയയിൽ ഡിഫ്തീരിയ പടർന്നുപിടിക്കുന്നു; പ്രതിരോധ പാക്കേജുമായി ഫെഡറൽ സർക്കാർ
ABC News: Michael Lloyd)
Published on

കാൻബറ: ഓസ്‌ട്രേലിയയിൽ സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ഡിഫ്തീരിയ (Diphtheria) രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടിയന്തിര പ്രതിരോധ പാക്കേജ് പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. ഈ വർഷം ഇതുവരെ രാജ്യത്തുടനീളം 220-ലധികം ഡിഫ്തീരിയ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി കണക്കുകളേക്കാൾ 30 മടങ്ങ് അധികമാണിത്. വടക്കൻ ഓസ്‌ട്രേലിയയിലാണ് (Northern Territory) രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെങ്കിലും വെസ്റ്റേൺ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ക്വീൻസ്‌ലൻഡ് എന്നിവിടങ്ങളിലും കേസുകൾ കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളിലെ പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചതാണ് രോഗം വീണ്ടും ശക്തമാകാൻ പ്രധാന കാരണം. വടക്കൻ ഓസ്‌ട്രേലിയയിലെ തദ്ദേശീയരായ അബോറിജിനൽ വംശജരെയാണ് (Indigenous Australians) ഈ രോഗബാധ ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രി മാർക്ക് ബട്‌ലർ (Mark Butler) വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ വാക്സിനുകൾ ലഭ്യമാക്കാനും തദ്ദേശീയ ആരോഗ്യ സംഘടനകളുമായി ചേർന്ന് അധിക ജീവനക്കാരെ വിന്യസിക്കാനും പുതിയ ധനസഹായ പാക്കേജിലൂടെ ലക്ഷ്യമിടുന്നു. നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നവയിൽ ഭൂരിഭാഗവും അതീവ ഗുരുതരമായ 'റെസ്പിറേറ്ററി ഡിഫ്തീരിയ' (Respiratory Diphtheria) ആയതിനാൽ രോഗബാധിതരിൽ 25 ശതമാനത്തോളം ആളുകളെ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടി വരുന്നത് ആരോഗ്യ മേഖലയ്ക്ക് കടുത്ത സമ്മർദ്ദമുണ്ടാക്കുന്നുണ്ട്.

ബാക്ടീരിയ മൂലമുണ്ടാകുന്നതും വായുവിലൂടെ അതിവേഗം പടരുന്നതുമായ ഒരു മാരക രോഗമാണ് ഡിഫ്തീരിയ. കൃത്യമായ ചികിത്സ നൽകിയാൽ പോലും ശ്വാസകോശത്തെ ബാധിക്കുന്ന ഡിഫ്തീരിയ വരുന്ന പത്തിൽ ഒരാൾ മരണപ്പെടാൻ സാധ്യതയുണ്ടെന്ന് ഓസ്‌ട്രേലിയൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ വ്യക്തമാക്കുന്നു. കോവിഡിന് ശേഷം ഓസ്‌ട്രേലിയൻ ഗ്രാമീണ മേഖലകളിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കടുത്ത ക്ഷാമം നേരിടുന്നതിനിടയിലാണ് ഈ പുതിയ രോഗവ്യാപനം ഉണ്ടായിട്ടുള്ളത്. ജനങ്ങൾ തങ്ങളുടെ വാക്സിനേഷൻ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും മോശം പാർപ്പിട സൗകര്യങ്ങളും ജനത്തിരക്കും രോഗവ്യാപനം കൂട്ടുമെന്നതിനാൽ പ്രതിരോധ നടപടികളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും മെഡിക്കൽ അസോസിയേഷൻ അധികൃതർ മുന്നറിയിപ്പ് നൽകി.

Metro Australia
maustralia.com.au