

സിഡ്‌നി: ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് വ്യാപാരികൾ ഈടാക്കുന്ന സർചാർജ് ഒക്ടോബർ 1 മുതൽ റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ (RBA) നിരോധിക്കാനിരിക്കെ, വരുമാന നഷ്ടം നികത്താൻ കാർഡ് ഫീസുകളും പലിശയും കുത്തനെ ഉയർത്തി ഓസ്‌ട്രേലിയയിലെ മുൻനിര ബാങ്കുകൾ. സർചാർജ് നിരോധനവും ഇന്റർചേഞ്ച് ഫീസുകളിലെ കുറവും കാരണം ബാങ്കിംഗ് മേഖലയ്ക്ക് പ്രതിവർഷം 600 മില്യൺ ഡോളറിന്റെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ നഷ്ടം മറികടക്കാൻ വാർഷിക ഫീസുകൾ ഉയർത്തുകയും, പലിശനിരക്ക് വർദ്ധിപ്പിക്കുകയും, റിവാർഡ് പോയിന്റ് ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയുമാണ് ബാങ്കുകൾ ചെയ്യുന്നത്.
സെന്റ് ജോർജ്ജ് (St George) തങ്ങളുടെ ആംപ്ലിഫൈ ക്വാണ്ടാസ് പ്ലാറ്റിനം ക്രെഡിറ്റ് കാർഡിന്റെ വാർഷിക ഫീസ് $75-ൽ നിന്ന് $125 ആയി ഉയർത്തുകയും പലിശ നിരക്ക് 23.99 ശതമാനമാക്കുകയും ചെയ്തു. വെസ്റ്റ്പാക്കും (Westpac) എൻ.എ.ബിയും (NAB) ക്രെഡിറ്റ് കാർഡ് പലിശ നിരക്കുകളിൽ വർദ്ധനവ് പ്രഖ്യാപിച്ചപ്പോൾ, കോമൺവെൽത്ത് ബാങ്ക് (CBA) തങ്ങളുടെ ജനപ്രിയമായ അവാർഡ്സ് പ്രോഗ്രാമിൽ വലിയ മാറ്റങ്ങൾ വരുത്തി. അധിക ഫീസുകളും ഉയർന്ന പലിശയും കണക്കിലെടുത്ത് ഉപഭോക്താക്കൾ തങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗവും റിവാർഡ് ആനുകൂല്യങ്ങളും പുനഃപരിശോധിക്കണമെന്ന് സാമ്പത്തിക വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.