ഓസ്‌ട്രേലിയക്കാർക്ക് ഫിജി അവധിക്ക് ചെലവേറും; സെപ്റ്റംബർ മുതൽ 5% ടൂറിസം നികുതി

ന്യൂസിലൻഡിലെ Travel Agents’ Association of New Zealand (TAANZ)യും നികുതി നടപ്പാക്കുന്ന രീതിയിൽ ആശങ്ക പ്രകടിപ്പിച്ചു.
ഓസ്‌ട്രേലിയക്കാർക്ക് ഫിജി അവധിക്ക് ചെലവേറും
(iStock)
Published on

ഫിജി: ഫിജിയിലേക്ക് അവധിക്കാല യാത്ര ആസൂത്രണം ചെയ്യുന്ന ഓസ്‌ട്രേലിയൻ യാത്രക്കാർക്ക് സെപ്റ്റംബർ മുതൽ കൂടുതൽ ചെലവ് വരാൻ സാധ്യത. ഫിജി സർക്കാർ പുതിയ 5 ശതമാനം ടൂറിസം സേവന നികുതി പ്രഖ്യാപിച്ചതോടെയാണ് യാത്രാ ചെലവ് ഉയരാനുള്ള സാഹചര്യം. സെപ്റ്റംബർ 1 മുതൽ ഹോട്ടലുകൾ, ടൂറിസം സ്ഥാപനങ്ങൾ, ക്രൂയിസ് ബിസിനസുകൾ തുടങ്ങിയ വലിയ ടൂറിസം ഓപ്പറേറ്റർമാർക്ക് പുതിയ നികുതി ബാധകമാകും. പ്രതിവർഷം FJ$2 മില്യൺ (ഏകദേശം A$1.3 മില്യൺ) ക്ക് മുകളിൽ വരുമാനമുള്ള സ്ഥാപനങ്ങളെയാണ് നികുതി ബാധിക്കുക. ഫിജിയുടെ 2026-27 ദേശീയ ബജറ്റിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ് നികുതി മാറ്റങ്ങൾ പ്രഖ്യാപിച്ചത്. പുതിയ നികുതിയുടെ അധിക ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറാൻ ടൂറിസം സ്ഥാപനങ്ങൾ സാധ്യതയുള്ളതിനാൽ ഓസ്‌ട്രേലിയൻ യാത്രക്കാർക്ക് അവധിക്കാല ചെലവ് വർധിക്കാനിടയുണ്ട്.

നേരത്തെ ബുക്ക് ചെയ്തവർക്കും അധിക ചെലവോ?

പുതിയ നികുതി നടപ്പാക്കുന്ന രീതിക്കെതിരെ Australian Travel Industry Association (ATIA) രംഗത്തെത്തി. സെപ്റ്റംബർ മുതലുള്ള യാത്രകൾ നേരത്തെ ബുക്ക് ചെയ്ത് പണം നൽകിയ യാത്രക്കാർക്ക് പുതിയ നികുതിയുടെ പേരിൽ അധിക തുക ആവശ്യപ്പെടുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ATIA വ്യക്തമാക്കി. “യാത്രാ ബുക്കിംഗ് സംവിധാനം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നതിനെക്കുറിച്ചുള്ള പൂർണമായ ധാരണയില്ലായ്മയാണ് നികുതിയുടെ രൂപകൽപ്പനയിലും നടപ്പാക്കലിലും കാണുന്നത്. അതിന്റെ വില യാത്രക്കാരും യാത്രാ സ്ഥാപനങ്ങളും നൽകേണ്ടിവരും,” ATIA CEO Dean Long പറഞ്ഞു. നേരത്തെ പണം നൽകിയ ബുക്കിംഗുകൾക്ക് പിന്നീട് അധിക തുക ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും Long വ്യക്തമാക്കി. മാസങ്ങൾക്ക് മുമ്പ് അവധിക്കാലം ബുക്ക് ചെയ്ത് ചെലവ് തീർത്തെന്ന് കരുതിയ യാത്രക്കാർക്ക് ഇപ്പോൾ അധിക പണം കണ്ടെത്തേണ്ടിവരുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പുതിയ നികുതി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും യാത്രാ വ്യവസായ സംഘടനകളുമായി ഫിജി സർക്കാർ കൂടിയാലോചന നടത്തിയില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ഓസ്‌ട്രേലിയ ഫിജിയുടെ ഏറ്റവും വലിയ ടൂറിസം വിപണിയും ന്യൂസിലൻഡ് രണ്ടാമത്തെ വലിയ വിപണിയുമാണ്. നികുതി പ്രഖ്യാപിച്ചതിനും പ്രാബല്യത്തിൽ വരുന്നതിനും ഇടയിൽ രണ്ടാഴ്ചയിലധികം മാത്രമാണ് ലഭിച്ചതെന്നും, കരാറുകൾ, നിരക്ക് സംവിധാനങ്ങൾ എന്നിവ പുതുക്കാനും യാത്രക്കാരെ അറിയിക്കാനും ഇത് മതിയായ സമയമല്ലെന്നും ATIA ചൂണ്ടിക്കാട്ടി.

ന്യൂസിലൻഡിലെ Travel Agents’ Association of New Zealand (TAANZ)യും നികുതി നടപ്പാക്കുന്ന രീതിയിൽ ആശങ്ക പ്രകടിപ്പിച്ചു. സെപ്റ്റംബർ 1ന് മുമ്പ് ബുക്ക് ചെയ്ത യാത്രകൾക്ക് പുതിയ നികുതിയിൽ നിന്ന് ഇളവ് നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. “നിലവിലുള്ള ബുക്കിംഗുകൾക്ക് പഴയ നികുതി നിരക്ക് തുടരുന്നതാണ് ഏറ്റവും നീതിയുക്തമായ മാർഗം. നല്ല വിശ്വാസത്തോടെ യാത്ര ബുക്ക് ചെയ്തവരെ ഇത് സംരക്ഷിക്കും. പുതിയ നികുതി സെപ്റ്റംബർ 1 മുതൽ പുതിയ ബുക്കിംഗുകൾക്ക് വ്യക്തമായ രീതിയിൽ നടപ്പാക്കാനും ഇത് സഹായിക്കും,” TAANZ CEO Julie White പറഞ്ഞു.

Metro Australia
maustralia.com.au