മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പട്ടീൽ https://chandrakantdadapatil.in/
India

വിദ്യാഭ്യാസ-വ്യവസായ സഹകരണം വർദ്ധിപ്പിക്കുന്നതിന് മഹാരാഷ്ട്ര-ഓസ്ട്രേലിയ സ്‌കിൽസ് ഹബ്

വ്യവസായ–വിദ്യാഭ്യാസ മേഖലകളെ ഓസ്‌ട്രേലിയൻ വിദഗ്ദ്ധരുടെ അറിവുമായി ബന്ധിപ്പിക്കുന്നതിനായി മഹാരാഷ്ട്ര–ഓസ്‌ട്രേലിയ ഇന്നൊവേഷൻ ആൻഡ് സ്‌കിൽസ് ഹബ് സ്ഥാപിക്കും

Elizabath Joseph

മുംബൈ: സംസ്ഥാനത്തെ വ്യവസായ വിദ്യാഭ്യാസ മേഖലകളെ ഓസ്‌ട്രേലിയൻ വിദഗ്ദ്ധരുടെ അറിവുമായി ബന്ധിപ്പിക്കുന്നതിനായി മഹാരാഷ്ട്ര- ഓസ്‌ട്രേലിയ ഇന്നൊവേഷൻ ആൻഡ് സ്‌കിൽസ് ഹബ് (MAISH) സ്ഥാപിക്കുമെന്ന് ഉയർന്ന–സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പട്ടീൽ ചൊവ്വാഴ്ച അറിയിച്ചു.

ഊർജ്ജം, പരിസ്ഥിതി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഗവേഷണം, നവീകരണം, നൈപുണ്യ വികസനം എന്നിവയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഹബ്ബിന്റെ ലക്ഷ്യം. "മഹാരാഷ്ട്ര-ഓസ്ട്രേലിയ ഇന്നൊവേഷൻ ആൻഡ് സ്‌കിൽസ് ഹബ് വെറുമൊരു അക്കാദമിക് സംരംഭമല്ല, മറിച്ച് സംസ്ഥാനത്തെ സുസ്ഥിരമായ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ഒരു ദർശനാത്മക ചുവടുവയ്പ്പാണ്," അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയ–ഇന്ത്യ സെന്റർ ഓഫ് എക്‌സലൻസ് മുഖേന പ്രവർത്തിക്കുന്ന ഈ പദ്ധതി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ എന്നിവർക്കിടയിലെ ചർച്ചകളിൽ നിന്നാണ് രൂപം കൊണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. മുംബൈ, പൂനെ, നാഗ്പൂർ തുടങ്ങിയ നഗരങ്ങൾ വിദ്യാഭ്യാസ വ്യവസായ കേന്ദ്രങ്ങളായിരുന്നുവെങ്കിലും, കാലാവസ്ഥാ വ്യതിയാനം, ഊർജാവശ്യകത, സുസ്ഥിര വികസനം തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടാൻ മുൻനിര ഗവേഷണവും വ്യാപാരവത്കരണവും ആവശ്യമാണ്, പാട്ടീല് പറഞ്ഞു,

ഐഐടി ബോംബെ, മുംബൈ സർവകലാശാല, സാവിത്രിബായി ഫൂലെ പൂനെ സർവകലാശാല, ഡി.വൈ. പട്ടീൽ സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങൾക്കും ഓസ്‌ട്രേലിയയിലെ ന്യൂകാസിൽ, മോനാഷ്, ആർ.എം.ഐ.ടി, സിഡ്നി സർവകലാശാലകൾക്കും ഈ പദ്ധതിയിൽ പങ്കാളിത്തമുണ്ടാകും.

അന്താരാഷ്ട്ര തലത്തിലുള്ള കോഴ്‌സുകൾ, പ്രത്യേക നൈപുണ്യ പരിശീലനം, വിദ്യാർത്ഥികൾക്ക് ആഗോള അവസരങ്ങൾ എന്നിവ ഹബ് നൽകും. ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക, ഊർജ്ജത്തിലും ആരോഗ്യത്തിലും പേറ്റന്റ് അർഹമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക, അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ കൈമാറ്റം സാധ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

SCROLL FOR NEXT