യൂട്യൂബ് (Photograph: Joel Carrett/AAP)
Australia

ഓസ്‌ട്രേലിയയിലെ സോഷ്യൽ മീഡിയ നിരോധനം കുട്ടികൾക്ക് സുരക്ഷിതമല്ലെന്ന് യൂട്യൂബ്

ഇതോടെ നിലവിലുള്ള ശക്തമായ രക്ഷാകര്‍തൃ നിയന്ത്രണ സംവിധാനങ്ങൾ മുഴുവൻ നഷ്ടമാകുമെന്നും യൂട്യൂബ് ചൂണ്ടിക്കാട്ടി.

Elizabath Joseph

സിഡ്നി: ഓസ്ട്രേലിയയിൽ കൗമാരക്കാർക്ക് സാമൂഹികമാധ്യമങ്ങളിൽ പ്രവേശനം നിയന്ത്രിക്കുന്ന പുതിയ നിയമം കുട്ടികളുടെ ഓൺലൈൻ സുരക്ഷ കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി യൂട്യൂബ് . ഡിസംബർ 10ന് പ്രാബല്യത്തിൽ വരുന്ന നിയമം പ്രകാരം, 16 വയസിന് താഴെയുള്ള കുട്ടികൾക്ക് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയില്ല. ഇതോടെ രക്ഷിതാക്കൾക്ക് കുട്ടികളുടെ യൂട്യൂബ് അക്കൗണ്ടുകൾ നിരീക്ഷിക്കാനും ഉള്ളടക്കം നിയന്ത്രിക്കാനും ചാനലുകൾ ബ്ലോക്ക് ചെയ്യാനും സാധിക്കില്ലെന്നും യൂട്യൂബ് വ്യക്തമാക്കി.

കുട്ടികൾക്ക് വീഡിയോകൾ കാണാൻ സാധിക്കുമെങ്കിലും അക്കൗണ്ടില്ലാതെ കാണേണ്ടിവരും. ഇതോടെ നിലവിലുള്ള ശക്തമായ രക്ഷാകര്‍തൃ നിയന്ത്രണ സംവിധാനങ്ങൾ മുഴുവൻ നഷ്ടമാകുമെന്നും യൂട്യൂബ് ചൂണ്ടിക്കാട്ടി.

അതേസമയം, യൂട്യൂബ് തന്നെയാണ് അവരുടെ പ്ലാറ്റ്‌ഫോം കുട്ടികൾക്ക് സുരക്ഷിതമല്ലെന്നത് ഇപ്പോൾ അംഗീകരിക്കുന്നതെന്നും ൃയൂട്യൂബ് തന്നെ സുരക്ഷാ പ്രശ്നം ഉയർത്തിക്കാട്ടുന്ന സാഹചര്യത്തിൽ അത് യൂട്യൂബ് തന്നെ പരിഹരിക്കേണ്ട വിഷയമാണെന്നും ഇതിന് മറുപടിയായി കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസ് പറഞ്ഞു,

അതേസമയം, ടിക്‌ടോക്കിന്റെ മാതൃകമ്പനി ബൈറ്റ് ഡാൻസ് ഉടമസ്ഥതയിലുള്ള ലെമൺ8 എന്ന ആപ്പും യോപ് എന്ന ഫോട്ടോ ഷെയറിംഗ് ആപ്പും കൗമാരക്കാർ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതിനെ തുടർന്ന്, ഇവയും പ്രായപരിധി നിയമം ലംഘിക്കുന്നുണ്ടോയെന്ന് സ്വയം വിലയിരുത്തണമെന്ന് ഇ-സേഫ്റ്റി കമ്മീഷണർ ജൂലി ഇൻമാൻ ഗ്രാന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലൈയിൽ സർക്കാർ യൂട്യൂബിനുള്ള പ്രാരംഭ ഇളവ് പിൻവലിച്ചിരുന്നു. 10 മുതൽ 15 വയസുള്ള കുട്ടികൾക്ക് ഏറ്റവും കൂടുതൽ ഹാനികര ഉള്ളടക്കം കാണപ്പെടുന്ന പ്ലാറ്റ്‌ഫോം യൂട്യൂബാണെന്ന് ഇ-സേഫ്റ്റി കമ്മീഷണർ വ്യക്തമാക്കിയിരുന്നു.

പുതിയ നിയമം കുട്ടികളെ സുരക്ഷിതമാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുവെങ്കിലും, യാഥാർത്ഥ്യത്തിൽ കുട്ടികളുടെ സുരക്ഷ തന്നെ അപകടത്തിലാക്കുന്നതാണെന്ന് യൂട്യൂബ് ഓസ്ട്രേലിയയിലെ ഗൂഗിൾ-യൂട്യൂബ് പൊളിസി സീനിയർ മാനേജർ റാച്ചൽ ലോർഡ് പറഞ്ഞു. ഈ നിയമം പെട്ടെന്ന് കൊണ്ടുവന്നതാണെന്നും യൂട്യൂബ് പ്ലാറ്റ്‌ഫോമിന്റെ യാഥാർത്ഥ്യ പ്രവർത്തനം മനസ്സിലാക്കാതെയാണ് നടപടിയെന്നും അവർ വിമർശിച്ചു.

SCROLL FOR NEXT