പെർത്ത്: വെസ്റ്റേണ്‍ ഓസ്ട്രേലിയയിൽ ഈ ആഴ്ചയും കാലാവസ്ഥാ മാറ്റങ്ങൾ തുടരുമെന്ന് റിപ്പോർട്ട്. ബുധനാഴ്ച പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കുമ്പോൾ പെർത്തിൽ നീണ്ട ആറ് ആഴ്ചകൾക്ക് ശേഷം മഴയില്ലാത്ത വാരാന്ത്യം ആസ്വദിക്കാം.
ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്തിൽ പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ മഴയും ശക്തമായ കാറ്റും തുടരുകയാണ്. പെർത്ത്, എസ്പെറൻസ്, ആൽബനി തുടങ്ങിയ നഗരങ്ങളിൽ ഈ ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കും. അതേസമയം പെർത്തിൽ ആറാഴ്ചയ്ക്കുശേഷം ആദ്യമായി വരണ്ട വാരാന്ത്യം ഉണ്ടാകും.
Read More: ഒരു വീട്ടിൽ 2 പൂച്ച മാത്രം, നിയന്ത്രണങ്ങൾ കൊണ്ടുവരാൻ വാഗിൻ ഷയർ
അതേസമയം, വ്യാഴാഴ്ച സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കനത്ത കാറ്റിനും സാധ്യതയുണ്ട്.
വെസ്റ്റേണ്‍ ഓസ്ട്രേലിയ കൂടാതെ,ന്യൂ സൗത്ത് വെയിൽസിന്റെ മധ്യ-വടക്കൻ തീരത്തുള്ളവർ ഇപ്പോഴും നവോമി നദിക്കരയിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. ഗോവാംഗ്ര പട്ടണത്തിന് മിതമായ വെള്ളപ്പൊക്ക മുന്നറിയിപ്പ് ബ്യൂറോ ഓഫ് മെറ്റീരിയോളജി പുറപ്പെടുവിച്ചിട്ടുണ്ട്, ഗ്രാമീണ മേഖലകളിൽ താമസിക്കുന്നവർക്ക് വെള്ളം ഉയരുന്നത് മൂലം ഒറ്റപ്പെടാൻ സാധ്യതയുണ്ടെന്ന് എൻഎസ്‌ഡബ്ല്യു എസ്‌ഇഎസ് അറിയിച്ചു.
Read Also: ഓസ്ട്രേലിയൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ ആദ്യമായി ഇടംനേടി മലയാളി
ഡാർവിനിൽ ഇന്ന് ബുധനാഴ്ച വെയിലുള്ള ദിവസമായിരിക്കും. 33 ഡിഗ്രി വരെ ചൂട് അനുഭവപ്പെടാം. ബ്രിസ്ബെയിനിൽ ദിവസം മുഴുവനും മേഘാവൃതമായ ആകാശം അനുഭവപ്പെടും. സിഡ്നിയിൽ കൂടിയ താപനില 19 ഡിഗ്രിയായിരിക്കും.
കാൻബെറയിൽ താപനില മൈനസ് കടക്കാനാണ് സാധ്യത. ഹൊബാർട്ടിലെയും മെൽബണിലെയും താമസക്കാർക്കും തണുപ്പുള്ള ദിവസങ്ങളാണ്, നേരിയ മഴയ്ക്ക് സാധ്യതയും രണ്ട് നഗരങ്ങളിലും 15 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് പ്രവചനവുമുണ്ട്. അഡലെയ്ഡ് നിവാസികൾക്കും കൂടുതലും വെയിലുള്ള ദിവസമായിരിക്കും, താപനില 17 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രവചനമുണ്ട്.
ബുധനാഴ്ച പെർത്തിലുള്ളവർക്ക് കൂടുതൽ മഴ പ്രതീക്ഷിക്കാം.