സംഭവത്തിൽ Tip Top-മായി ചേർന്ന് അന്വേഷണം നടത്തുകയാണെന്ന് Woolworths വ്യക്തമാക്കി.  (9 News)
Queensland

ബ്രെഡിനുള്ളിൽ ഗ്ലാസ് കഷണം കണ്ടെത്തിയെന്ന് ആരോപണം; ഏഴ് വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ക്ഷണം കഴിച്ചതിന് പിന്നാലെ പെൺകുട്ടി കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തെത്തി ബ്രെഡിൽ ഗ്ലാസ് കഷണം കണ്ടെത്തിയതായി അറിയിക്കുകയായിരുന്നു.

Safvana Jouhar

ബ്രിസ്‌ബേൻ: സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ബ്രെഡ് കഴിക്കുന്നതിനിടെ അതിനുള്ളിൽ ഗ്ലാസ് കഷണം കണ്ടെത്തിയതായി ആരോപിച്ച് ബ്രിസ്‌ബേനിലെ ഒരു അമ്മ. ഏഴ് വയസുകാരിയായ മകൾക്ക് ഗ്ലാസ് കഷണം കണ്ടെത്തിയതിനെ തുടർന്ന് താൻ ഞെട്ടിപ്പോയെന്ന് അമ്മ ലോറ 9News-നോട് പറഞ്ഞു. മൂറൂക്കയിലെ Woolworths സ്റ്റോറിൽ നിന്ന് വാങ്ങിയ Tip Top ബ്രെഡ് ഉപയോഗിച്ചാണ് മകൾക്ക് ടോസ്റ്റഡ് സാൻഡ്‌വിച്ച് തയ്യാറാക്കിയത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ പെൺകുട്ടി കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തെത്തി ബ്രെഡിൽ ഗ്ലാസ് കഷണം കണ്ടെത്തിയതായി അറിയിക്കുകയായിരുന്നു.

കുട്ടി “വിറയ്ക്കുകയും കരയുകയും” ചെയ്തിരുന്നുവെന്ന് ലോറ പറഞ്ഞു. ഭാഗ്യവശാൽ ഗ്ലാസ് കഷണം കുട്ടിയുടെ വായിലോ ശരീരത്തിലോ പരിക്കേൽപ്പിച്ചില്ല. തുടർന്ന് വീട്ടിലുണ്ടായിരുന്ന മറ്റാരും ആ ബ്രെഡ് കഴിക്കാതിരിക്കാൻ അമ്മ ശ്രദ്ധിച്ചു. ബ്രെഡിന്റെ ഒരു സ്ലൈസിനുള്ളിൽ ഗ്ലാസ് കഷണം അമർത്തിവെച്ചതുപോലെയാണ് തോന്നിയതെന്നും ലോറ പറഞ്ഞു. സംഭവത്തിൽ George Weston Foods അന്വേഷണം ആരംഭിച്ചു. “ക്വീൻസ്‌ലൻഡിൽ ഒരു ഉൽപ്പന്നവുമായി ബന്ധപ്പെട്ട ആരോപണത്തെക്കുറിച്ച് Tip Top അറിഞ്ഞിട്ടുണ്ട്. വിഷയം ഇപ്പോൾ അന്വേഷിച്ചുവരികയാണ്,” കമ്പനി വക്താവ് പറഞ്ഞു. ഉൽപ്പാദന കേന്ദ്രങ്ങളിൽ കർശനമായ ഭക്ഷ്യസുരക്ഷാ, ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങളുണ്ടെന്നും എല്ലാ ചേരുവകൾക്കും sieve പരിശോധന ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഉൽപ്പാദന മേഖലകളിൽ ഗ്ലാസ് അനുവദനീയമല്ലെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് പരമപ്രാധാന്യമെന്നും Tip Top പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ പരിശോധന നടത്തുന്നതിനായി ബ്രെഡ് ശേഖരിക്കാൻ ഉപഭോക്താവുമായി ബന്ധപ്പെടുകയാണെന്നും കമ്പനി അറിയിച്ചു.

അതേസമയം, സംഭവത്തിൽ Tip Top-മായി ചേർന്ന് അന്വേഷണം നടത്തുകയാണെന്ന് Woolworths വ്യക്തമാക്കി. “ഭക്ഷ്യസുരക്ഷയെ Woolworths വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഉപഭോക്താവ് ഉന്നയിച്ച ആരോപണം ഞങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്. Tip Top-ുമായി ചേർന്ന് മുൻഗണനാടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയാണ്,” Woolworths വക്താവ് പറഞ്ഞു. ഇത്തരത്തിലുള്ള സമാന പരാതികളൊന്നും നിലവിൽ ലഭിച്ചിട്ടില്ലെന്നും Woolworths വ്യക്തമാക്കി.

SCROLL FOR NEXT