

വാഷിംഗ്ടൺ: റഷ്യയുമായുളള യുദ്ധം അവസാനിപ്പിക്കാൻ യുഎസുമായി പൊതുധാരണയിലെത്തിയെന്ന് യുക്രൈൻ. കൂടുതൽ ചർച്ചകൾക്കായി പ്രസിഡന്റ് വൊളോദിമർ സെലൻസ്‌കി അമേരിക്ക സന്ദർശിക്കും. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാർ യുക്രൈൻ അംഗീകരിച്ചു. ഇരു രാജ്യങ്ങളുടെയും ആവശ്യങ്ങൾ പരിഗണിച്ചായിരിക്കും അന്തിമകരാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഉചിതമായ സമാധാന പദ്ധതിയാണിതെന്നും റഷ്യയിലും യുക്രൈനിലും ഉടൻ പ്രതിനിധികളെ അയക്കുമെന്നും ട്രംപ് വ്യക്തമാക്കി.
സമാധാന കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ചർച്ച നടത്തും. അതേസമയം അമേരിക്ക മുന്നോട്ടുവെച്ച സമാധാന പദ്ധതി അംഗീകരിക്കാൻ ധാരണയിലെത്തിയതായി സെലൻസ്‌കി പ്രതികരിച്ചെങ്കിലും ഏതാനും ചെറിയ കാര്യങ്ങളിൽ തീരുമാനം ആകാനുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. യുക്രൈനിലെ കീവിനുള്ള സുരക്ഷാ ഗ്യാരന്റികളും രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലെ സംഘർഷഭരിതമായ പ്രദേശങ്ങളുടെ നിയന്ത്രണവും ഉൾപ്പടെയുള്ള കാര്യങ്ങളിലാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ ഇപ്പോഴും വിയോജിപ്പുകൾ തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ. യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് മുന്നോട്ടുവെച്ച 28 ഇന സമാധാന പദ്ധതി പ്രകാരം യുക്രൈൻ തങ്ങളുടെ അധീനതയിലുള്ള കൂടുതൽ പ്രദേശങ്ങൾ റഷ്യക്ക് വിട്ടുനൽകേണ്ടിവരും. കൂടാതെ സൈനിക നിയന്ത്രണങ്ങൾ അംഗീകരിക്കുകയും നാറ്റോ അംഗത്വം എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിയും വരും. നേരത്തെ കീഴടങ്ങലിന് തുല്യമാണെന്ന് വിശേഷിപ്പിച്ച് യുക്രൈൻ തള്ളിക്കളഞ്ഞ വ്യവസ്ഥകളാണ് ഇവ.