

സ്റ്റോക്ക്‌ഹോം: ഇന്റർനെറ്റിലൂടെ കൊലപാതകശ്രമം, ബലാത്സംഗം, ഗുരുതര ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയ കേസിൽ സ്വീഡിഷ് യുവാവിന് 10 വർഷത്തിലേറെ തടവ്. ‘ചായ്’ എന്ന പേരിൽ അറിയപ്പെടുന്ന 18കാരനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്. ഓസ്‌ട്രേലിയയിലെ കൗമാരക്കാരിക്കെതിരായ നിരവധി ലൈംഗിക, അക്രമ കുറ്റങ്ങളും കേസിൽ ഉൾപ്പെടുന്നു. കുറ്റകൃത്യങ്ങൾ നടത്തിയ സമയത്ത് ചായിക്ക് 15നും 17നും ഇടയിലായിരുന്നു പ്രായം. യുവാക്കളെയും ദുർബലരായ വ്യക്തികളെയും ഭീഷണിപ്പെടുത്തി ലൈംഗിക ഉള്ളടക്കം സൃഷ്ടിക്കാനും അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടാനും നിർബന്ധിക്കുന്ന ഓൺലൈൻ ശൃംഖലകളിലാണ് ഇയാൾ സജീവമായിരുന്നതെന്ന് കോടതി കണ്ടെത്തി.
ജർമനിയിലെ ഒരു യുവാവിനെ ലക്ഷ്യമിട്ട് കൊലപാതകശ്രമം നടത്തിയ രണ്ട് കേസുകളിലും ഓസ്‌ട്രേലിയൻ കൗമാരക്കാരിക്കെതിരായ വിവിധ ലൈംഗിക, അക്രമ കുറ്റങ്ങളിലുമാണ് ചായിയെ കുറ്റക്കാരനായി കണ്ടെത്തിയത്.സൈബർ കുറ്റകൃത്യങ്ങൾ, ഭീഷണിപ്പെടുത്തൽ, അക്രമം എന്നിവയിൽ ഏർപ്പെടുന്ന പരസ്പരം ബന്ധമുള്ള ഓൺലൈൻ ശൃംഖലകളെ പൊതുവായി ‘ദി കോം’ എന്നാണ് വിളിക്കുന്നത്. ഇതിന്റെ ഭാഗമായ ‘764’ ഉൾപ്പെടെയുള്ള ശൃംഖലകളിലെ കുറ്റകൃത്യങ്ങൾ പലപ്പോഴും രാജ്യാതിർത്തികൾ കടന്നാണ് നടക്കുന്നത്. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഓൺലൈനിലൂടെ അക്രമം നടത്തിയാലും അതിനെ അക്രമക്കുറ്റമായി കണക്കാക്കി ശിക്ഷിക്കാൻ കഴിയുമെന്ന് കോടതി വ്യക്തമാക്കിയതും കേസിൽ നിർണായകമായി. ഇത്തരം കേസുകളിൽ നിയമനടപടികൾ സ്വീകരിക്കാൻ ഇത് പ്രധാനപ്പെട്ട ഉപാധിയാണെന്ന് സ്വീഡിഷ് പ്രോസിക്യൂട്ടർ ജെന്നി ഓസ്‌റ്റ്ലിങ് പറഞ്ഞു. ഇത്തരം ശൃംഖലകളിൽ അംഗങ്ങൾ ലൈംഗികവും അക്രമപരവുമായ ഉള്ളടക്കം പരസ്പരം സൃഷ്ടിക്കുകയും കൈമാറുകയും ചെയ്യുന്നതിലൂടെ അംഗീകാരവും നിയന്ത്രണവും നേടാൻ ശ്രമിക്കുന്നതായി അഭിഭാഷകരും ഗവേഷകരും ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും യുവാക്കൾ തന്നെയാണ് മറ്റ് യുവാക്കളെ ഇത്തരം ശൃംഖലകളിലേക്ക് എത്തിക്കുന്നതെന്നും വിദഗ്ധർ പറയുന്നു.
ചായിയുടെ കേസിന് പുറമെ സമാനമായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട യുവാക്കൾക്ക് വിവിധ രാജ്യങ്ങളിൽ കനത്ത ശിക്ഷ ലഭിച്ചിട്ടുണ്ട്. അമേരിക്കൻ പൗരനായ കെയ്ൽ സ്പിറ്റ്സിന് ഓഗസ്റ്റിൽ 77 വർഷം തടവ് ലഭിച്ചിരുന്നു.
വിചാരണയ്ക്കിടെ നടത്തിയ ഫോറൻസിക് സൈക്യാട്രിക് പരിശോധനയിൽ കുറ്റകൃത്യങ്ങൾ നടന്ന സമയത്ത് ചായിക്ക് ഗുരുതരമായ മാനസിക വൈകല്യം ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. അതേസമയം, കേസിലെ നിരവധി കുറ്റങ്ങളിൽ കോടതി തെറ്റായ വിലയിരുത്തലാണ് നടത്തിയതെന്നാണ് ചായിയുടെ അഭിഭാഷക എമിലി ടോവെഡാൽ പ്രതികരിച്ചത്. യുവാക്കളെ ലക്ഷ്യമിടുന്ന ഇത്തരം ഓൺലൈൻ ചൂഷണ ശൃംഖലകൾക്കെതിരെ വിവിധ രാജ്യങ്ങളിലെ അധികൃതർ മുന്നറിയിപ്പ് ശക്തമാക്കിയിട്ടുണ്ട്. സ്വയം ഉപദ്രവിക്കൽ, സാമൂഹികമായി ഒറ്റപ്പെടൽ തുടങ്ങിയവ ഇത്തരം ചൂഷണത്തിന്റെ മുന്നറിയിപ്പ് സൂചനകളാകാമെന്നും അധികൃതർ പറയുന്നു. ഇത്തരം ശൃംഖലകൾ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും അവ തിരിച്ചറിയാൻ ആവശ്യമായ സൂചനകൾ ഇപ്പോൾ കൂടുതൽ വ്യക്തമായിട്ടുണ്ടെന്നും ജെന്നി ഓസ്‌റ്റ്ലിങ് പറഞ്ഞു.