

മെൽബൺ: സ്രാവുകൾക്ക് അതിജീവിക്കാൻ കഴിയില്ലെന്ന് കരുതിയിരുന്ന അന്റാർട്ടിക്കയിലെ കൊടുംതണുപ്പുള്ള ആഴക്കടലിൽ നിന്ന് സ്രാവിന്റെ ദൃശ്യങ്ങൾ ആദ്യമായി പകർത്തി ശാസ്ത്രജ്ഞർ. മിൻഡെറൂ-യുഡബ്ല്യുഎ ഡീപ് സീ റിസർച്ച് സെന്ററിലെ ഗവേഷകരാണ് ഈ അപൂർവ്വ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ദക്ഷിണ ഷെറ്റ്‌ലാൻഡ് ദ്വീപുകൾക്ക് സമീപം കടലിൽ 490 മീറ്റർ ആഴത്തിലാണ് മൂന്ന് മുതൽ നാല് മീറ്റർ വരെ നീളമുള്ള സ്രാവിനെ കണ്ടെത്തിയത്. അന്റാർട്ടിക്കയിലെ മൈനസ് ഡിഗ്രി തണുപ്പിൽ സ്രാവുകൾക്ക് ജീവിക്കാൻ കഴിയില്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. 1.27 ഡിഗ്രി സെൽഷ്യസ് മാത്രം ചൂടുള്ള വെള്ളത്തിൽ ഈ സ്രാവ് സ്വതന്ത്രമായി നീന്തിനടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. മോട്ട് കൺട്രോൾഡ് ക്യാമറ ഉപയോഗിച്ചാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
അന്റാർട്ടിക്കയിൽ സ്രാവുകളെ പ്രതീക്ഷിച്ചല്ല ഞങ്ങൾ പോയത്. അവിടെ സ്രാവുകളില്ല എന്നതായിരുന്നു ശാസ്ത്രലോകത്തെ പൊതുനിയമം. എന്നാൽ കണ്ടത് ചെറിയൊരു സ്രാവിനെയല്ല, ഒരു ടാങ്കിന്റെ അത്രയും കരുത്തുള്ള വലിയൊരു സ്രാവിനെയാണ്," റിസർച്ച് സെന്റർ ഡയറക്ടർ അലൻ ജാമിസൺ പറഞ്ഞു. ആഴക്കടലിലെ തിമിംഗലങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ ഭക്ഷിച്ച് ഇവ ഈ തണുപ്പിലും അതിജീവിക്കുന്നുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇത്തരത്തിലുള്ള 'സ്ലീപ്പർ ഷാർക്കുകൾ' കാലങ്ങളായി ഈ മേഖലയിൽ ഉണ്ടായേക്കാമെന്നും എന്നാൽ ക്യാമറ കണ്ണുകളിൽ ആദ്യമായാണ് പതിയുന്നതെന്നും മറൈൻ ബയോളജിസ്റ്റുകൾ അഭിപ്രായപ്പെട്ടു.