WCK ജീവനക്കാരുടെ മരണം: ക്രിമിനൽ അന്വേഷണം വേണ്ടെന്ന തീരുമാനത്തെ അപലപിച്ച് ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ

ആക്രമണത്തിന് മുമ്പ് WCK തങ്ങളുടെ വാഹനങ്ങളുടെ നീക്കത്തെക്കുറിച്ച് ഇസ്രായേൽ സൈന്യവുമായി ഏകോപനം നടത്തിയിരുന്നതായി സംഘടന വ്യക്തമാക്കിയിരുന്നു.
അന്വേഷണം ഒഴിവാക്കിയ ഇസ്രായേലിനെതിരെ ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ
തീരുമാനത്തെ “ലജ്ജാകരം” എന്നാണ് മൂന്ന് രാജ്യങ്ങളും വിശേഷിപ്പിച്ചത്. (Photograph: AFP)
Published on

ലണ്ടൻ: ഗാസയിൽ വേൾഡ് സെൻട്രൽ കിച്ചൻ (WCK) ജീവനക്കാരായ ഏഴ് മനുഷ്യാവകാശ പ്രവർത്തകർ കൊല്ലപ്പെട്ട 2024 ഏപ്രിലിലെ വ്യോമാക്രമണത്തിൽ ക്രിമിനൽ അന്വേഷണം നടത്തേണ്ടതില്ലെന്ന ഇസ്രായേൽ സൈനിക അധികൃതരുടെ തീരുമാനത്തെ ശക്തമായി അപലപിച്ച് ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ. സംഭവത്തിൽ കൊല്ലപ്പെട്ടവരിൽ ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള സഹായപ്രവർത്തകരും ഉൾപ്പെട്ടിരുന്നു. തീരുമാനത്തെ “ലജ്ജാകരം” എന്നാണ് മൂന്ന് രാജ്യങ്ങളും വിശേഷിപ്പിച്ചത്. പോളണ്ടും തീരുമാനത്തിൽ കടുത്ത നിരാശ രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പോളിഷ് അന്വേഷണവുമായി ഇസ്രായേൽ അധികൃതർ സഹകരിക്കണമെന്നും പോളിഷ് സർക്കാർ ആവശ്യപ്പെട്ടു.

പോളിഷ് സന്നദ്ധപ്രവർത്തകനായ ഡാമിയൻ സോബോൾ ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. ബ്രിട്ടീഷ് പൗരന്മാരായ ജോൺ ചാപ്മാൻ, ജെയിംസ് ഹെൻഡേഴ്സൺ, ജെയിംസ് കിർബി എന്നിവരുടെ കുടുംബങ്ങളുടെ പേരിൽ തങ്ങൾ “ഞെട്ടുകയും രോഷാകുലരാകുകയും” ചെയ്തതായി ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് അറിയിച്ചു. ആക്രമണത്തിന് മുമ്പ് WCK തങ്ങളുടെ വാഹനങ്ങളുടെ നീക്കത്തെക്കുറിച്ച് ഇസ്രായേൽ സൈന്യവുമായി ഏകോപനം നടത്തിയിരുന്നതായി സംഘടന വ്യക്തമാക്കിയിരുന്നു. വാഹനങ്ങളിൽ WCKയുടെ ലോഗോ വ്യക്തമായി പതിപ്പിച്ചിരുന്നതായും ആകാശത്തുനിന്നും അത് കാണാമായിരുന്നുവെന്നും സംഘടന പറഞ്ഞു. “ഈ ആക്രമണത്തിന് യാതൊരു ഒഴികഴിവോ ന്യായീകരണമോ ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ വിശദീകരണത്തിലും അതിന് യാതൊരു ന്യായീകരണവുമില്ല. തീരുമാനം പൂർണ സത്യവുമായി പൊരുത്തപ്പെടാത്തതും അത്യന്തം വേദനാജനകവുമാണ്,” WCK പ്രതികരിച്ചു.

Also Read
ബാലിയിൽ ആക്രമണം: പെർത്ത് സ്വദേശിയായ പിതാവ് മരിച്ചു; 4 ഓസീസുകാരെ ചോദ്യം ചെയ്ത് ഇന്തോനേഷ്യൻ പൊലീസ്
അന്വേഷണം ഒഴിവാക്കിയ ഇസ്രായേലിനെതിരെ ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ

എന്നാൽ, വാഹനങ്ങളിലുണ്ടായിരുന്ന ചിലരെ ആയുധധാരികളായ ഹമാസ് പ്രവർത്തകരായി സൈനികർ തെറ്റിദ്ധരിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഇസ്രായേൽ പ്രതിരോധ സേന (IDF) പറഞ്ഞു. WCK വാഹനവ്യൂഹം നേരത്തെ ഏകോപിപ്പിച്ചിരുന്ന പാതയിൽ നിന്ന് വ്യതിചലിച്ചതായും സൈന്യം അവകാശപ്പെട്ടു. സംഭവം പരിശോധിച്ച ശേഷം കമാൻഡർമാരുടെ തീരുമാനങ്ങളിൽ ക്രിമിനൽ പെരുമാറ്റത്തിന് ന്യായമായ സംശയം ഉയരുന്നില്ലെന്നാണ് സൈനിക വിലയിരുത്തൽ. സംഭവത്തിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥാനങ്ങളിൽ നിന്ന് നീക്കുകയും മൂന്ന് പേരെ ശാസിക്കുകയും ചെയ്തിരുന്നു. സ്ഥാനത്തുനിന്ന് നീക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാൾ 2024ൽ ഗാസയിലേക്കുള്ള സഹായവിതരണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു തുറന്ന കത്തിൽ ഒപ്പുവെച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഗാസയിലേക്ക് എത്തുന്ന മാനുഷിക സഹായത്തിന് ഇസ്രായേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സാഹചര്യത്തിലാണ് WCK ജീവനക്കാരുടെ മരണം. 2025 ഓഗസ്റ്റിൽ ഗാസയിൽ ക്ഷാമാവസ്ഥ നിലനിൽക്കുന്നതായി വിദഗ്ധർ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, സാധാരണക്കാരുടെയും സഹായപ്രവർത്തകരുടെയും മരണവുമായി ബന്ധപ്പെട്ട മറ്റ് സംഭവങ്ങളിലും IDF അടുത്തിടെ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ജനുവരിയിൽ ഗാസയിൽ അഞ്ച് വയസുകാരിയായ ഹിന്ദ് രജബിനെയും കുടുംബത്തിലെ ആറ് അംഗങ്ങളെയും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഇസ്രായേൽ സൈനികർ വെടിയുതിർത്തതായി ബുധനാഴ്ച IDF സമ്മതിച്ചു. സംഭവത്തിൽ മരണപ്പെട്ടവരെക്കുറിച്ച് ക്രിമിനൽ അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടതായും സൈന്യം അറിയിച്ചു. 2025ൽ 15 പാരാമെഡിക്കുകൾ കൊല്ലപ്പെട്ട സംഭവത്തിലും ക്രിമിനൽ അന്വേഷണം നടത്താൻ ഉത്തരവിട്ടതായി IDF വ്യക്തമാക്കി. 2024 ജനുവരി 29ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീൻ റെഡ് ക്രസന്റിലേക്ക് ഹിന്ദ് രജബ് മൂന്ന് മണിക്കൂറോളം നടത്തിയ അടിയന്തര ഫോൺകോളിന് പിന്നാലെയാണ് കുട്ടി കൊല്ലപ്പെട്ടത്. ഗാസ സിറ്റിയിൽ ഇസ്രായേൽ പുതിയ സൈനിക നീക്കം ആരംഭിക്കുന്നതിനിടെ കുടുംബം സഞ്ചരിച്ചിരുന്ന കിയ പിക്കാന്റോ വാഹനത്തിന് നേരെ വെടിവയ്പുണ്ടാകുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റെല്ലാവരും കൊല്ലപ്പെട്ടു.

അന്ന് പ്രദേശത്തിന് സമീപം ഇസ്രായേൽ സൈന്യം ഉണ്ടായിരുന്നില്ലെന്ന് IDF ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. എന്നാൽ വിവിധ മാധ്യമങ്ങളും മറ്റ് അന്വേഷണസംഘങ്ങളും നടത്തിയ അന്വേഷണങ്ങളിൽ സമീപത്ത് ഇസ്രായേൽ ടാങ്കുകൾ ഉണ്ടായിരുന്നതായി സൂചന നൽകുന്ന തെളിവുകൾ പുറത്തുവന്നിരുന്നു. യുദ്ധത്തിനിടെ നടന്ന “അസാധാരണ സംഭവങ്ങൾ” അന്താരാഷ്ട്ര നിയമത്തിന്റെയും ഇസ്രായേൽ ആഭ്യന്തര നിയമത്തിന്റെയും ബാധ്യതകൾ പാലിക്കുന്നതിന്റെ ഭാഗമായി പരിശോധിക്കാറുണ്ടെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ നിലപാട്. എന്നാൽ, ഫലസ്തീനികളുടെ മരണവുമായി ബന്ധപ്പെട്ട ഇസ്രായേൽ സൈനികർക്കെതിരായ ക്രിമിനൽ അന്വേഷണങ്ങൾ അപൂർവമായാണ് ശിക്ഷയിൽ കലാശിക്കുന്നതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Metro Australia
maustralia.com.au