

വാഷിംഗ്ടൺ: ചന്ദ്രന്‍റെ തൊട്ടടുത്തെത്തി ചരിത്രം കുറിച്ച് ആർട്ടിമിസ് 2. ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച സംഘമായി ഓറിയോൺ പേടകത്തിലെ സംഘം മാറി. അപ്പോളോ 13 സഞ്ചരിച്ചതിനേക്കാള്‍ 6,616 കിമീ ദൂരം അധികമാണ് ആർട്ടിമിസ് 2 ദൗത്യസംഘം സഞ്ചരിച്ചത്. ഇന്ത്യൻ സമയം പുലർച്ചെ 4.32നാണ് ഒറിയോണ്‍ പേടകം ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയെത്തിയത്. 4,06,788 കിലോമീറ്റർ ദൂരമാണ് പേടകം സഞ്ചരിച്ചത്. പേടകം ചന്ദ്രനെ ചുറ്റുകയും ചെയ്തു. 54 വർഷത്തിന് ശേഷമാണ് ചന്ദ്രന് പിന്നിലൂടെ ഒരു പേടകം യാത്ര ചെയ്യുന്നത്. പേടകം ചന്ദ്രന് പിന്നിലൂടെ കടന്നുപോയപ്പോൾ 40 മിനിറ്റ് ബ്ലാക്ക് ഔട്ട് സംഭവിച്ചിരുന്നു. എന്നാൽ പേടകവും ഭൂമിയുമായുള്ള ആശയവിനിമയം വെെകാതെ പുനഃസ്ഥാപിച്ചു. നിലവിൽ ചന്ദ്രോപരിതലത്തോട് ഏറ്റവും അടുത്തെത്തിയിരിക്കുകയാണ് ഓറിയോൺ.
നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിലുള്ളത്. നാസയുടെ റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷന്‍ സ്പെഷ്യലിസ്റ്റ്), കാനഡയുടെ ജെറെമി ഹാന്‍സണ്‍ (മിഷന്‍ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് സഞ്ചാരികള്‍. ഇതോടെ ചന്ദ്രന്റെ പരിസരത്തേയ്ക്ക് യത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ച് മാറിയിരുന്നു. ഹാന്‍സന്‍ ചാന്ദ്രദൗത്യത്തില്‍ പങ്കാളിയാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയുമായിരുന്നു. ഫ്ളൈബൈ ദൗത്യമായതിനാല്‍ സഞ്ചാരികളാരും ചന്ദ്രനില്‍ ഇറങ്ങില്ല.
ഭാവി ആര്‍ട്ടെമിസ് ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങളുടെ പരീക്ഷണമാണ് പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തകരാറിലായാല്‍ ഉപയോഗിക്കുന്ന മാന്വല്‍ പൈലറ്റിങ് സംവിധാനം, പുതിയ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം അടക്കം സഞ്ചാരികള്‍ പരീക്ഷിക്കും.