

സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് ഇറാനിയൻ സംവിധായകൻ ജാഫര്‍ പനാഹിയെ വീണ്ടും തടവ് ശിക്ഷയ്ക്ക് വിധിച്ച് ഇറാന്‍ ഭരണകൂടം. സംവിധായകനെ ഒരു വര്‍ഷത്തെ തടവിനും യാത്രാവിലക്കിനും ശിക്ഷിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇറാന്‍ വിട്ടുപോകാന്‍ രണ്ട് വര്‍ഷത്തെ വിലക്കും, ഏതെങ്കിലും രാഷ്ട്രീയ- സാമൂഹിക ഗ്രൂപ്പുകളില്‍ അംഗമാകുന്നതില്‍ നിന്നുള്ള വിലക്കും ഉള്‍പ്പെടുന്നുണ്ടെന്നാണ് പനാഹിയുടെ അഭിഭാഷകന്‍ മൊസ്തഫ നിലി വിശദീകരിച്ചത്. വിധിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്ന് അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. പനാഹി ഇപ്പോള്‍ രാജ്യത്തിന് പുറത്താണെന്നും അദ്ദേഹം അറിയിച്ചു.
സര്‍ക്കാരനെതിരായി ചലച്ചിത്രങ്ങളെടുക്കുന്നുവെന്ന് ആരോപിച്ച് 2009 മുതല്‍ പലവട്ടം പനാഹിയെ ഇറാന്‍ അറസ്റ്റുചെയ്തിട്ടുണ്ട്. 2009 ല്‍ നടന്ന ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ചു എന്ന പേരില്‍ 2010-ല്‍, ഇറാന്‍ വിട്ടു പോകുന്നതിനും സിനിമ എടുക്കുന്നതിനും പനാഹിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്കുള്ളപ്പോഴും 'നോ ബെയേഴ്‌സ്' ഉള്‍പ്പെടെയുള്ളവ പനാഹി രഹസ്യമായി ഷൂട്ട് ചെയ്തിരുന്നു. പാം ദോര്‍ നേടിയ ചിത്രവും അങ്ങനെയെടുത്തതാണ്. ഇക്കഴിഞ്ഞ കാൻ ചലച്ചിത്രമേളയിൽ ജാഫർ പനാഹിയുടെ ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്' എന്ന സിനിമയ്ക്ക് പാം ദോർ പുരസ്കാരം ലഭിച്ചിരുന്നു.