

വാഷിംഗ്ടൺ: അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന യുദ്ധം അവസാനിക്കാറായെന്ന് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. വരും ദിവസങ്ങളിൽ ഇറാനുമായി കൂടുതൽ ചർച്ചകൾ നടന്നേക്കുമെന്നും അദ്ദേഹം സൂചന നൽകി. അടുത്ത ബുധനാഴ്ച അവസാനിക്കുന്ന വെടിനിർത്തൽ കരാർ നീട്ടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഇറാനുമായി ഒരു സ്ഥിരം കരാറിലെത്താനാണ് മുൻഗണന നൽകുന്നതെന്നും ട്രംപ് അമേരിക്കൻ മാധ്യമമായ എബിസി ന്യൂസിനോട് പറഞ്ഞു. ഇറാനുമായുള്ള യുദ്ധത്തിൽ സഹായിക്കാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങളെയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെയും അദ്ദേഹം വീണ്ടും വിമർശിച്ചു.
അതേസമയം, ലെബനനിലെ വെടിനിർത്തൽ ചർച്ച ചെയ്യുന്നതിനായി ഇസ്രായേൽ സുരക്ഷാ കാബിനറ്റ് ഉടൻ യോഗം ചേരും. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുമായി അഞ്ച് ആഴ്ചയിലേറെയായി തുടരുന്ന കടുത്ത പോരാട്ടം അവസാനിപ്പിക്കാനാണ് ഇസ്രായേൽ നീക്കം. കഴിഞ്ഞ ദിവസം വാഷിംഗ്ടണിൽ വെച്ച് മുപ്പത് വർഷത്തിനിടെ ആദ്യമായി ലെബനനും ഇസ്രായേലും നേരിട്ട് നയതന്ത്ര ചർച്ചകൾ നടത്തിയിരുന്നു. ഇറാനും മറ്റ് പ്രാദേശിക രാജ്യങ്ങളും നടത്തുന്ന ഇടപെടലുകൾ ഉടൻ തന്നെ ലെബനനിൽ സമാധാനം കൊണ്ടുവരുമെന്ന് ഹിസ്ബുള്ളയുടെ മുതിർന്ന നേതാവ് ഇബ്രാഹിം അൽ മൂസാവി പ്രതികരിച്ചു.
ഇറാൻ വിഷയത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ചർച്ച നടത്തിയതായും ഇറാനിലേക്ക് ആയുധങ്ങൾ നൽകരുതെന്ന് ആവശ്യപ്പെട്ടതായും ട്രംപ് വെളിപ്പെടുത്തി. താൻ ആയുധങ്ങൾ നൽകുന്നില്ലെന്ന് ഷി ജിൻപിംഗ് ഉറപ്പുനൽകിയതായും ട്രംപ് അവകാശപ്പെട്ടു. ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണിയുമായുള്ള ബന്ധം വഷളായെന്ന് സ്ഥിരീകരിച്ച ട്രംപ്, യുദ്ധത്തിൽ അമേരിക്കയെ സഹായിക്കാത്ത ഒരു രാജ്യത്തോടും പഴയ ബന്ധം തുടരില്ലെന്നും കർക്കശമായ നിലപാട് വ്യക്തമാക്കി.