

വാഷിംഗ്ടൺ/ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന മിസൈൽ ആക്രമണങ്ങൾക്ക് പിന്നിൽ ചൈനീസ് എഐ സാങ്കേതികവിദ്യയുടെ സഹായമെന്ന് പ്രതിരോധ വിദഗ്ധർ. ചൈനീസ് കമ്പനിയായ 'മിസാർ വിഷൻ' (MizarVision) വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സാറ്റലൈറ്റ് ഇമേജറി സംവിധാനം ഉപയോഗിച്ച് 0.3 ചതുരശ്ര മീറ്റർ വരെ കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താൻ ഇറാൻ്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡിന് (IRGC) സാധിക്കുന്നുണ്ടെന്നാണ് അമേരിക്കൻ ഡിഫൻസ് ഇൻ്റലിജൻസ് ഏജൻസിയുടെ (DIA) വിലയിരുത്തൽ.
നേരത്തെ വൻകിട രഹസ്യാന്വേഷണ ഏജൻസികൾക്ക് മാത്രം ലഭ്യമായിരുന്ന ഈ സാങ്കേതികവിദ്യ ഇപ്പോൾ ചൈന ഇറാനു വേണ്ടി ലഭ്യമാക്കുന്നത് യുദ്ധരംഗത്തെ നിർണ്ണായകമായ മാറ്റമായി കാണപ്പെടുന്നു. പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് വിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെ തത്സമയം (Real-time) തിരിച്ചറിയാനും അവയെ കൃത്യമായി ലക്ഷ്യം വയ്ക്കാനും ഈ എഐ ടൂൾ ഇറാനെ സഹായിക്കുന്നു. ഏകദേശം 100 ഓളം ഓസ്‌ട്രേലിയൻ സൈനികർ നിലവിൽ പശ്ചിമേഷ്യയിൽ തമ്പടിച്ചിട്ടുണ്ട്. ഇവർക്കും ഈ പുതിയ സാഹചര്യം വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
സ്വന്തമായി ശക്തമായ സാറ്റലൈറ്റ് സംവിധാനങ്ങളില്ലാത്ത ഇറാൻ, ചൈനീസ് കമ്പനികളിൽ നിന്ന് ഇത്തരം രഹസ്യാന്വേഷണ വിവരങ്ങൾ വിലയ്ക്ക് വാങ്ങുകയാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ സൈനിക താവളങ്ങളിലെ ഇ-3 സെൻട്രി (E-3 Sentry) വിമാനങ്ങൾ ഉൾപ്പെടെയുള്ളവ അതീവ കൃത്യതയോടെ തകർക്കാൻ ഇറാനെ പ്രാപ്തമാക്കിയത് ഈ സംവിധാനമാണ്. എന്നാൽ, ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും ഓപ്പൺ സോഴ്സ് ചാനലുകളിൽ നിന്നുള്ള സാധാരണ സാറ്റലൈറ്റ് ചിത്രങ്ങൾ മാത്രമാണിതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.