

വയനാട്ടിലെ ചൂരൽമല മേഖലയിൽ കനത്ത മഴയെ തുടർന്ന് പുഴയിൽ നീരൊഴുക്ക് കൂടി. പുതിയ വില്ലേജ് റോഡിൽ വെള്ളം കയറി. അതേ സമയം ഉരുൾപൊട്ടിയതായി സംശയമുണ്ട്. വലിയ അളവിലാണ് മഴ പെയ്യുന്നത്.
ഇന്നലെ രാത്രി തൊട്ട് അതിശക്തമായ മഴയാണ് അനുഭപ്പെടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായ ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായതായാണ് നിഗമനം. പ്രദേശവാസികൾ ആശങ്കയിലാണ്.
ഉരുൾപൊട്ടിയതായി സ്ഥിരീകരിച്ചിട്ടില്ല. റവന്യൂ അധികൃതരും പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടു. കൽപ്പറ്റയിൽ നിന്നും ഉദ്യോഗസ്ഥർ ചൂരൽമലയിലേക്ക് പുറപ്പെട്ടു. ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നേരത്തെ ഉരുൾപ്പൊട്ടിയ ഭാഗത്ത് ഉണ്ടായ ഉറപ്പില്ലാത്ത മണ്ണും മറ്റും ഒഴുകിവന്നതാണ് ഇപ്പോഴത്തെ കുത്തൊഴുക്കിന് കാരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അതേസമയം അപകടകരമായ സാഹചര്യമില്ലെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പുഴയിൽ നിന്ന് വലിയ കല്ലുകളും പാറകളും നീക്കുന്ന പ്രവർത്തി നടക്കുന്നുണ്ട്. പുഴയിൽ ചെളിയും വെള്ളവും കൂടാൻ കാരണമിതാണെന്ന് കളക്ടർ റവന്യു വകുപ്പിനെ അറിയിച്ചു.