

തിരുവനന്തപുരം: പഞ്ചലോഹവിഗ്രങ്ങൾ വാങ്ങിയതായി പറയപ്പെടുന്ന പുരാവസ്തു കടത്ത് സംഘത്തിലെ ഡി മണിയെ ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചെന്നൈയിൽവെച്ച് ചോദ്യം ചെയ്തു. ഇന്നും ചോദ്യം ചെയ്യൽ തുടരും. വേണ്ടി വന്നാൽ ഇന്ന് കസ്റ്റഡിയിലെടുക്കൽ അടക്കമുള്ള നീക്കത്തിലേക്ക് അന്വേഷണ സംഘം കടന്നേക്കും. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡി മണിയെ ചോദ്യം ചെയ്തത്. മൊഴി നൽകാമെന്ന് ഡി മണി സമ്മതിച്ചതിന് പിന്നാലെ മൊഴി രേഖപ്പെടുത്താൻ എസ്‌ഐടിയിലെ ഒരു സംഘം ഉദ്യോഗസ്ഥർ ചെന്നൈയിലേക്ക് പുറപ്പെട്ടിരുന്നു. പിന്നാലെയാണ് ചോദ്യം ചെയ്യൽ. ഡി മണിയെന്ന വ്യക്തി ദിണ്ടികൽ സ്വദേശിയായ ബാലമുരുകനെന്നാണ് പുറത്തുവരുന്ന വിവരം.
ഡി മണി എന്നാൽ ഡയമണ്ട് മണി എന്ന് എസ്ഐടി സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ മനുഷ്യക്കടത്തിനടക്കം കേസുണ്ട്. ഇപ്പോൾ നാട്ടിൽ കച്ചവടം നടത്തുന്നുവെന്നാണ് കണ്ടെത്തൽ. ഇയാളുടെ പൂർവകാലം എസ്ഐടി പരിശോധിക്കും. ഇന്നലെ രണ്ട് മണിക്കൂറാണ് ഇയാളെ ചോദ്യം ചെയ്തത്. ഇയാളുടെ കൂട്ടാളിയായ ശ്രീകൃഷ്ണനെയും ചോദ്യം ചെയ്യും. ഇവർക്ക് ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള നിർണായക വിവരങ്ങൾ എസ്ഐടി അന്വേഷിക്കും. ശബരിമല സ്വർണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമർശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നും ശബരിമലയിലെ ഉന്നതൻ പണം വാങ്ങിയെന്നും വ്യവസായി മൊഴി നൽകിയിരുന്നു. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങൾ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ചായിരുന്നു ഇടപാടുകൾ എന്നും വ്യവസായി മൊഴി നൽകിയിരുന്നു. വിഗ്രഹത്തിന് പണം കൈമാറിയത് 2020 ഒക്ടോബർ 26നാണ്. തിരുവനന്തപുരത്തെ ഹോട്ടലിൽവെച്ചായിരുന്നു പണം നൽകിയത്. ഇതുവരെ പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഉന്നതന്റെ വിവരങ്ങൾ വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പുരാവസ്തു കടത്താണെന്നായിരുന്നു രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് നൽകിയ മൊഴി. സ്വർണക്കൊള്ളയ്ക്ക് പിന്നിൽ അഞ്ഞൂറ് കോടിയുടെ പുരാവസ്തുക്കടത്ത് ആണെന്നും ഇതിനെ കുറിച്ച് മലയാളിയായ വിദേശ വ്യവസായിക്ക് അറിയാമെന്നുമായിരുന്നു രമേശ് ചെന്നിത്തല അന്വേഷണ സംഘത്തെ അറിയിച്ചത്. ഇത് സംബന്ധിച്ച് തന്റെ കൈയിൽ തെളിവില്ലെന്നും വ്യവസായി തന്നോട് ഇക്കാര്യം പങ്കുവെയ്ക്കുകയാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. വ്യവസായിയെക്കുറിച്ചുള്ള വിവരങ്ങളും രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യവസായിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഫോണിൽ വിളിച്ചായിരുന്നു അന്വേഷണ സംഘം ഇയാളിൽ നിന്ന് മൊഴിയെടുത്തത്. 2019-2020 കാലഘട്ടത്തിലാണ് വിഗ്രഹക്കടത്ത് നടന്നതായാണ് വ്യവസായി മൊഴി നൽകിയിരിക്കുന്നത്.