ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആദ്യഘട്ടം ഉടൻ പ്രവർത്തനം ആരംഭിക്കും: മന്ത്രി വീണാ ജോർജ്
കോഴിക്കോട്: അവയവം മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ടുള്ള ചികിത്സ, അധ്യാപനം, പരിശീലനം, ഗവേഷണം, അവയവദാന പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷന്‍റെ ആദ്യഘട്ടം ഉടൻ വർത്തനമാരംഭിക്കും. ഇതിനായി കോഴിക്കോട് സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷനായി 60 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രൊഫസർ- 14, അസോസിയേറ്റ് പ്രൊഫസർ -7, അസിസ്റ്റന്റ് പ്രൊഫസർ - 39 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിക്കുന്നത്.
ആദ്യ ഘട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ പ്രവർത്തിക്കുക. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാംഘട്ട നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇൻസ്റ്റിറ്റ്യൂട്ട് യാഥാർത്ഥ്യമാക്കുന്നതിന് 643.88 കോടി രൂപയാണ് അനുവദിച്ചത്. അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഉൾപ്പെടെ സജ്ജമാക്കിയാണ് ഇൻസ്റ്റിറ്റ്യൂട്ട് യാഥാർത്ഥ്യമാക്കുന്നത്. അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിനാണ് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. വിദഗ്ധ പരിശീലനം സിദ്ധിച്ച ഡോക്ടർമാരും ശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്ന ഒരു പ്രത്യേക സ്ഥാപനമായിരിക്കുമിത്.
അവയവങ്ങൾക്ക് കേടുപാട് വന്നവരുടെ ചികിത്സ മുതൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും പുനരധിവാസവും വരെയുള്ള സമഗ്ര പരിചരണവും സാധ്യമാക്കുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
കോഴിക്കോട് ചേവായൂരിൽ 20 ഏക്കറിലാണ് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. 6 നിലകളുള്ള 4 ബ്ലോക്കുകളുണ്ടാകും. 219 ജനറൽ കിടക്കകൾ, 42 പ്രത്യേക വാർഡ് കിടക്കകൾ, 58 ഐസിയു കിടക്കകൾ, 83 എച്ച്ഡിയു കിടക്കകൾ, 16 ഓപ്പറേഷൻ റൂമുകൾ, ഡയാലിസിസ് സെന്റർ, ട്രാൻസ്പ്ലാന്റേഷൻ ഗവേഷണ കേന്ദ്രം എന്നിവയുൾപ്പെടെ 510 കിടക്കകളുള്ള അത്യാധുനിക ആശുപത്രി സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ 330 കിടക്കകളും 10 ഓപ്പറേഷൻ തീയറ്ററുകളും രണ്ടാം ഘട്ടത്തിൽ 180 കിടക്കകളും 6 ഓപ്പറേഷൻ തീയറ്ററുകളും സജ്ജമാക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ 14 സ്പെഷ്യാലിറ്റി വിഭാഗങ്ങളും രണ്ടാം ഘട്ടത്തിൽ 7 സ്പെഷ്യാലിറ്റി വിഭാഗങ്ങളും ഉണ്ടാകും. അധ്യാപനത്തിനും വലിയ പ്രാധാന്യം നൽകുന്നു. 31 അക്കാദമിക് കോഴ്സുകൾ ആരംഭിക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നു.
കോർണിയ, വൃക്ക, കരൾ, കുടൽ, പാൻക്രിയാസ്, ഹൃദയം, ശ്വാസകോശം, മജ്ജ, സോഫ്റ്റ് ടിഷ്യൂ, കൈകൾ, ബോൺ മാറ്റിവയ്ക്കൽ തുടങ്ങിയവയെല്ലാം ഈ സെന്ററിലൂടെ സാധ്യമാകും.
സംസ്ഥാനത്ത് തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് നിലവിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടക്കുന്നത്. അവയവദാന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഈ സർക്കാർ കെ-സോട്ടോ രൂപീകരിച്ചു. ഇതുകൂടാതെയാണ് ഈ രംഗത്ത് മികച്ച മാതൃകയായി ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.

