
കാഞ്ഞങ്ങാട്: അടയ്ക്ക കൂട്ടത്തോടെ പൊഴിയുന്നതിനൊപ്പം കവുങ്ങുകളെ മഹാളി രോഗവും ബാധിച്ചതോടെ അടയ്ക്കാ കർഷകർ പ്രതിസന്ധിയിൽ. കാസർകോഡ് ജില്ലയിൽ ഇത്തവണ പെയ്ത, നീണ്ടു നിന്ന കനത്ത മഴയാണ് കവുങ്ങ് കർഷകരെ ദുരിതത്തിലാക്കിയത്. കുറ്റിക്കോൽ പഞ്ചായത്തിലെ കൃഷിയിടങ്ങളിലാണ് മഹാളി രോഗം വ്യാപകമായിരിക്കുന്നത്.
ഈ വർഷം കാലാവസ്ഥ കമുക് കർഷകർക്ക് അനുകൂലമായിരുന്നുവെങ്കിലും പാലാർ മാണിമൂല, അഞ്ജനടുക്ക, ദർബഡുക്ക, കുറ്റിക്കോൽ, അണ്ണപ്പാടി, ഓയോലം പുണ്യം കണ്ടം, കരുവിഞ്ചിയം തുടങ്ങിയ സ്ഥലങ്ങളിൽ മഹാളി രോഗം വ്യാപകമാണ്. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ലഭിച്ച കനത്ത മഴയാണ് രോഗവ്യാപനം കൂട്ടിയത്.
മഹാളി ബാധയെതുടർന്ന് അടയ്ക്ക് കുലയോടെ പൊഴിയുവാൻ തുടങ്ങിയത് കർഷകരുടെ മോഹങ്ങളെ തല്ലിക്കെടുത്തിയിരിക്കുകയാണ്. അതേസമയം, മരുന്ന് തളിച്ച് രോഗത്തെ പ്രതിരോധം സാധ്യമാണെങ്കിലും മഴ തുടരുന്ന സാഹചര്യത്തിൽ അതും പ്രയോജനരഹിതമാണ്. കൂടാതെ, മഴയിൽ വെള്ളം കെട്ടിക്കിടന്ന് തൈ ചീഞ്ഞു പോകുന്നത് പുതിയതായി കവുങ് കൃഷി ആരംഭിച്ചവരെയും ആശങ്കപ്പെടുത്തുകയാണ്.
നേരത്തത്തെയപേക്ഷിച്ച വിപണിയിൽ അഞ്ഞൂറിലധികം രൂപ അടയ്ക്ക കിലോയ്ക്ക് ലഭിക്കുന്നതിനാൽ ഇത്തവണ ലാഭകരമായ കൃഷിയായിരുന്നു കർഷകർ പ്രതീക്ഷിച്ചത്. എന്നാൽ മഴയോടെ ഈ പ്രതീക്ഷയും അവസാനിച്ചിരിക്കുകയാണ്