

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികൾ മരിച്ചു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്തവരാണ് മരിച്ചത്. കായംകുളം പുതുക്കാട് സ്വദേശി മജീദ്(53), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ(60) എന്നിവരാണ് മരിച്ചത്. ഡയാലിസിസിനിടെ വിറയലും ഛർദ്ദിയും ഉണ്ടായ രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്. അണുബാധയേറ്റതാണ് മരണകാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതിക്ക് പിന്നാലെ ഡയാലിസിസ് യൂണിറ്റ് അടച്ചുപൂട്ടുകയും സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടുകയും ചെയ്തു.
ആശുപത്രിയിൽ നിന്നാണോ പുറത്ത് നിന്ന് എവിടെ നിന്നെങ്കിലുമാണോ രോഗികൾക്ക് അണുബാധ ഉണ്ടായതെന്ന് പരിശോധിക്കുമെന്നാണ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ അരുൺ ജേക്കബ് വ്യക്തമാക്കി. ആശുപത്രിയിൽ നിന്ന് അണുബാധ ഉണ്ടാകാനാണെങ്കിൽ ഡയാലിസിസിന് ഉപയോഗിക്കുന്ന വെള്ളം മെഷീൻ എന്നിവയിൽ നിന്നാണ്. അത് എല്ലാ മാസവും പരിശോധിക്കാറുണ്ട്. ഇങ്ങനെ ഒരും സംഭവം ഉണ്ടായപ്പോൾ തന്നെ വീണ്ടുമൊരു പരിശോധന നടത്തിയിരുന്നു. അതിൻ്റെ ഭാഗമായി വന്ന രണ്ട് റിപ്പോർട്ടിലും നെഗറ്റീവായിരുന്നു റിസൾട്ട്. എന്തായാലും ഡിഎംഒ തലത്തിലുള്ള ഒരു അന്വേഷണം നടന്നിട്ടുണ്ട്. ഡിഎംഒ റിപ്പോർട്ട് അനുസരിച്ച് ഒരു ഹൈലെവൽ കമ്മിറ്റി ഇന്ന് പരിശോധനയ്ക്ക് വരുന്നുണ്ട്. ഒരു രോഗി മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്നും ബാക്കിയുള്ളവരുടെയെല്ലാം ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.