

ഇസ്ലാമാബാദ്: വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ ഹൈ-വോൾട്ടേജ് പോരാട്ടം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്താൻ പിന്മാറി. ഫെബ്രുവരി 15-ന് നിശ്ചയിച്ചിരിക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യക്കെതിരെ കളിക്കാൻ പാകിസ്താൻ സർക്കാർ ദേശീയ ടീമിന് അനുമതി നൽകി. ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ലോകകപ്പിൽ നിന്ന് പുറത്തായ ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പാകിസ്താൻ നേരത്തെ ബഹിഷ്കരണ ഭീഷണി ഉയർത്തിയിരുന്നത്.
ലാഹോറിൽ ഐസിസി, പിസിബി, ബിസിബി പ്രതിനിധികൾ നടത്തിയ നിർണ്ണായക ചർച്ചയ്ക്ക് ശേഷമാണ് പാകിസ്താൻ നിലപാട് മാറ്റിയത്. ഐസിസിയുടെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന സൂചനയും, സൗഹൃദ രാജ്യങ്ങളുടെ അഭ്യർത്ഥനയും പരിഗണിച്ചാണ് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ടീമിന് പച്ചക്കൊടി വീശിയത്. ഇതോടെ സൽമാൻ ആഗ നയിക്കുന്ന പാക് നിര ഇന്ത്യക്കെതിരെ കളിക്കുമെന്ന് ഉറപ്പായി.M