

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും മാതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധിക്കുമെതിരെ പുതിയ കേസ്. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസെടുത്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നിര്‍ദേശപ്രകാരം ഒക്ടോബര്‍ മൂന്നിനാണ് കേസെടുത്തത്. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടായെന്നാണ് ആരോപണം. രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമൊപ്പം മറ്റ് മൂന്നുപേര്‍ക്കും മൂന്ന് കമ്പനികള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മേധാവി സാം പിത്രോദ, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്, യങ് ഇന്ത്യന്‍, ഡോട്ടക്‌സ് മെര്‍ച്ചന്‍ഡൈസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊല്‍ക്കത്ത ആസ്ഥാനമായുളള ഡോട്ടക്‌സ് എന്ന ഷെല്‍ കമ്പനി സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രധാന സ്റ്റേക്ക്‌ഹോള്‍ഡേഴ്‌സായ യങ് ഇന്ത്യയ്ക്ക് ഒരുകോടി രൂപ കൈമാറിയതായി നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
നാഷണൽ ഹെറാള്‍ഡ് കേസില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിധി പറയുന്നത് ഡിസംബര്‍ 16-ലേക്ക് മാറ്റിയിരുന്നു. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് വിധി പറയുക. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചത്. 2014-ല്‍ ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി സമര്‍പ്പിച്ച സ്വകാര്യ ക്രിമിനല്‍ പരാതിയില്‍ നിന്നാണ് 2021-ല്‍ ഇ ഡി അന്വേഷണം ആരംഭിച്ചത്. യംഗ് ഇന്ത്യ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണല്‍സ് രണ്ടായിരം കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്ത് തട്ടിയെടുത്തെന്നായിരുന്നു പരാതി.