

ശ്രീഹരിക്കോട്ട: ഈ വർഷത്തെ ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണമായ പിഎസ്എല്‍വി-സി62 റോക്കറ്റ് വിജയമായില്ല. ഇന്നലെ രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് സമ്പൂർണ വിജയമായില്ല. കുതിച്ചുയര്‍ന്നതിന് പിന്നാലെ റോക്കറ്റിന്‍റെ മൂന്നാം ഭാഗം വേര്‍പ്പെട്ട ശേഷമായിരുന്നു സാങ്കേതിക പ്രശ്‌നം ഉടലെടുത്തത്. ഇതോടെ റോക്കറ്റിന്റെ സഞ്ചാരപാത മാറിയെന്ന് ഇസ്രോ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ അറിയിച്ചു. എന്ത് സംഭവിച്ചു എന്നറിയാൻ റോക്കറ്റിൽ നിന്നുള്ള ഡാറ്റ ശേഖരിച്ച് പഠിച്ചശേഷം പുറത്തുവിടുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. റോക്കറ്റിന്റെ സഞ്ചാരപാത മാറിയത് വിക്ഷേപണ ലക്ഷ്യത്തെ ബാധിക്കുമോ എന്ന ആശങ്ക ശാസ്ത്രലോകത്തിനുണ്ട്. ഇന്നത്തെ ദൗത്യത്തിൽ 'അന്വേഷ' ഉപഗ്രഹം അടക്കമുള്ള 16 പേലോഡുകള്‍ വിജയകരമായി വിന്യസിക്കാന്‍ കഴിഞ്ഞോ എന്ന് ഇസ്രോ സ്ഥിരീകരിച്ചിട്ടില്ല.
ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസ്‌ത ബഹിരാകാശ വിക്ഷേപണ വാഹനം എന്നറിയപ്പെടുന്ന ഒന്നാണ് പിഎസ്എൽവി. എന്നാൽ ചരിത്രത്തില്‍ ഇതാദ്യമായാണ് പിഎസ്എൽവി തുടര്‍ച്ചയായ തിരിച്ചടി നേരിടുന്നത്. 2025 മേയ് മാസം നടന്ന പിഎസ്എല്‍വി-സി61 വിക്ഷേപണവും പരാജയമായിരുന്നു. വിക്ഷേപണത്തിൽ ഉപഗ്രഹം നഷ്‌ടമായിരുന്നു. അന്ന് പിഎസ്എല്‍വി റോക്കറ്റിന് സംഭവിച്ച സാങ്കേതിക പ്രശ്‌നം എന്താണെന്ന് ഐഎസ്ആര്‍ഒ ഇതുവരെ പുറത്തുവിട്ടിട്ടില്ല.