

ന്യൂഡൽഹി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർഥികൾക്കെതിരെയുള്ള എഫ്‌ഐആറുകൾ (FIR) പിൻവലിക്കുമെന്ന വാഗ്ദാനം കേന്ദ്ര സർക്കാർ ലംഘിച്ചുവെന്ന് ആരോപിച്ച് വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (CJP). സമാധാനപരമായ രീതിയിൽ പ്രതിഷേധിച്ചവർക്കെതിരെ നടപടിയെടുക്കില്ലെന്ന ഉറപ്പിലാണ് സമരം താൽക്കാലികമായി നിർത്തിവെച്ചതെന്നും, എന്നാൽ സർക്കാർ തങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും സിജെപി വക്താക്കൾ ആരോപിച്ചു.
അറസ്റ്റിലായ വിദ്യാർത്ഥികളെ ഉടനടി മോചിപ്പിക്കുകയും എഫ്‌ഐആറുകൾ റദ്ദാക്കുകയും ചെയ്തില്ലെങ്കിൽ വീണ്ടും തെരുവിലിറങ്ങി സമരം ആരംഭിക്കുമെന്ന് സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും വ്യക്തമാക്കി. സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ അടിച്ചമർത്തൽ നടപടികൾ പാടില്ലെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, നിലവിലുള്ള എഫ്‌ഐആറുകളുടെ മറവിൽ വിദ്യാർത്ഥികളെ വേട്ടയാടാനാണ് കേന്ദ്രവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ശ്രമിക്കുന്നതെന്നും പാർട്ടി കുറ്റപ്പെടുത്തി.