ഡൽഹി: വിദേശശക്തികളുടെ കയ്യിൽ നിന്നും പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്‍റെ സ്മരണയിൽ രാജ്യം ഇന്ന് എഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. തലസ്ഥാനമായ ഡല്‍ഹിയിലെ ചെങ്കോട്ടയിൽൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തിയതോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി. നവഭാരതം എന്നതാണ് ഈ തവണത്തെ ആഘോഷത്തിന്‍റെ പ്രമേയം.
സ്വാതന്ത്ര്യദിനം അഭിമാനത്തിന്‍റെ ഉത്സവമാണെന്നു പറഞ്ഞ പ്രധാനമന്ത്രി മോദി പാക്കിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ടെന്ന് ഓർമ്മിപ്പിച്ചു. ഭരണഘടനയാണ് രാജ്യത്തിന്റെ വഴികാട്ടി. ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശമെന്ന് മോദി പറഞ്ഞു. സിന്ധു നദീജല കരാറിൽ പുനരാലോചന ഇല്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്റെ അധികാരം ഇവിടുത്തെ കർഷകർക്കെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആത്മ നിർഭർ ഭാരത് എന്താണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചു. രാജ്യം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാൻ രാജ്യം തയ്യാറാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. പഹൽഗാമിൽ മതം ചോദിച്ച് നിഷ്കളങ്കരെ വകവരുത്തിയവരെ നേരിടാൻ ഇന്ത്യൻ സേനയ്ക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നല്കിയെന്നും പറഞ്ഞു .
ഒരു മണിക്കൂര്‍ 43 മിനിറ്റ് നീണ്ടുനിന്ന പ്രസംഗമാണ് ഇത്തവണ പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ നടത്തിയത്.
പ്രധാനമന്ത്രിയായുള്ള ചെങ്കോട്ടയിൽ നിന്ന് നരേന്ദ്രമോദി നടത്തുന്ന പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇന്ന് നന്നത്. അയ്യായിരത്തോളം വിശിഷ്ടാതിഥികളാണ് ചടങ്ങുകളിൽ പങ്കെടുത്തത്. ഈ സ്വാതന്ത്ര്യദിനം ഓപ്പറേഷൻ സിന്ദൂറിന്റെ വിജയമായി കൂടി ആഘോഷിക്കാനാണ് കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്.