

കാൻബറ: രാജ്യത്തെ അറ്റ വിദേശ കുടിയേറ്റക്കാരുടെ എണ്ണം (Net Overseas Migration) കുത്തനെ വെട്ടിക്കുറയ്ക്കാനുള്ള ഓസ്‌ട്രേലിയൻ ലേബർ സർക്കാരിന്റെ പുതിയ നീക്കങ്ങൾ നിയമപരമായ തിരിച്ചടികൾക്കും പ്രത്യാഘാതങ്ങൾക്കും വഴിവെച്ചേക്കുമെന്ന് നയതന്ത്ര വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ആഭ്യന്തര സുരക്ഷാ മന്ത്രി ടോണി ബർക്ക് അവതരിപ്പിക്കാനിരിക്കുന്ന വിസ പരിഷ്കരണ പദ്ധതികൾ വിദേശത്തുനിന്നുള്ള കുടുംബാംഗങ്ങളുടെയും പങ്കാളികളുടെയും പി.ആർ പ്രൊസസ്സിംഗിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഓസ്‌ട്രേലിയൻ പൗരന്മാരുടെയും പി.ആർ ഉടമകളുടെയും പങ്കാളികൾ വിസിറ്റർ വിസയിലെത്തി ബ്രിഡ്ജിംഗ് വിസയിലേക്ക് മാറി രാജ്യത്ത് തുടരുന്ന രീതി അവസാനിപ്പിക്കാൻ പുതിയ നയം ലക്ഷ്യമിടുന്നു. നിലവിൽ 4 ലക്ഷത്തോളം ആളുകളാണ് രാജ്യത്ത് ബ്രിഡ്ജിംഗ് വിസയിൽ തുടരുന്നത്. പങ്കാളി വിസകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതും ഓഫ്‌ഷോർ അപേക്ഷകരുടെ മുൻഗണന കുറയ്ക്കുന്നതും പങ്കാളികളുമായി വർഷങ്ങളോളം അകന്നു കഴിയേണ്ട സാഹചര്യം ഉണ്ടാക്കുമെന്നും ഇത് അടിസ്ഥാനപരമായ മനുഷ്യാവകാശ ലംഘനമാണെന്നും മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓസ്‌ട്രേലിയ വ്യക്തമാക്കി. സർക്കാരിന്റെ ഈ നീക്കം ഹൈക്കോടതിയിൽ നിയമ ചോദ്യം ചെയ്യലുകൾക്ക് ഇടയാക്കുമെന്ന് മുൻ ഇമിഗ്രേഷൻ ഡെപ്യൂട്ടി സെക്രട്ടറി അബുൽ റിസ്‌വിയും കൂട്ടിച്ചേർത്തു. അതോടൊപ്പം, അസൈലം സീക്കർമാർക്കും (Asylum seekers) വർക്ക് ഹോളോഡേ വിസക്കാർക്കും കൂടുതൽ കർശന നിയന്ത്രണങ്ങൾ പുതിയ പാക്കേജിലുണ്ടാകും.